ലിയോണ്‍/ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആവേശകരമായ പോരാട്ടങ്ങള്‍. ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണ ലിയോണിലും ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് ലിവര്പൂളിലുമെത്തും.
ലിയോണ്‍-ബാഴ്സലോണ പോരാട്ടത്തില്‍ കറ്റാലന്‍ ക്ലബ് ജയിക്കുമെന്നാണ് പ്രവചനങ്ങളെങ്കിലും സ്വന്തം ഗ്രൗണ്ടില്‍ അട്ടിമറിക്കാണ് ലിയോണ്‍ ലക്ഷ്യമിടുന്നത്. ആഭ്യന്തര ലീഗുകളില്‍ കഴിഞ്ഞ അഞ്ചു മത്സരത്തിലും സമ്മിശ്രപ്രകടനം നടത്തിയാണ് ഇരുടീമും നേര്‍ക്കുനേര്‍വരുന്നത്. കഴിഞ്ഞ അഞ്ചു കളിയില്‍ ലിയോണ്‍ നാലെണ്ണം ജയിച്ചപ്പോള്‍ ഒരണ്ണത്തില് തോറ്റു.
ബാഴ്സലോണയാണെങ്കില് രണ്ടു ജയവും മൂന്നു സമനിലയുമായി ശരാശരി പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാന മത്സരത്തില്‍ ലിയോണും ബാഴ്സയും നേരിയ ജയം നേടുകയും ചെയ്തു. വിവിധ ടൂര്‍ണമെന്റിലായി മൂന്നു സമനിലയ്ക്കുശേഷമാണ് റയല്‍ വയ്യഡോലിഡിനെതിരേ ബാഴ്സലോണ 1-0ന് ജയിക്കുന്നത്. എന്നാല്‍ ഈ ജയം വന്‍ മത്സരത്തിനു മുമ്പ് കറ്റാലന്‍ കരുത്തര്‍ക്ക് ആത്മവിശ്വാസം നല്കി. സൂപ്പര്‍ താരം ലയണല്‍ മെസി മാരക ഫോമിലെത്താത്താത് ബാഴ്സയ്ക്കു തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തില്‍ ഒരു പെനല്‍റ്റി വലയിലാക്കിയ താരം ഒരണ്ണം നഷ്ടമാക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗ് പോലുള്ള ടൂര്‍ണമെന്റുകളില്‍ മികച്ച റിക്കാര്‍ഡുള്ള മെസി ശക്തമായി തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ആദ്യ പതിനൊന്നില്‍ ഇല്ലായിരുന്ന ലൂയി സുവാരസ് ഇന്ന് ഇറങ്ങുമ്പോള്‍ ബാഴ്സലോണയുടെ മുന്‍നിര ശക്തമാകും. കൂടാതെ ഫിലിപ്പെ കുടിഞ്ഞോ, ഇവാന് റാക്കിട്ടിച്ച്, ആര്‍തുറോ വിദാല്‍, ഒസാമെന് ഡെംബെല എന്നിവരും ചേരുമ്പോള്‍ കൂടുതല്‍ മികവുറ്റതാകും. ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്്ക്വെറ്റ്സ് എന്നിവരുള്ള പ്രതിരോധവും ശക്തമാണ്്. സാമുവല്‍ ഉംറ്റിറ്റിയെ ലിയോണിനെതിരേയുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. പരിക്കിനെത്തുടര്‍ന്ന് ഉംറ്റിറ്റി മൂന്നു മാസത്തോളം പുറത്തായിരുന്നു. ഇനി ആദ്യ ഇലവണില്‍ സ്ഥാനം പിടിക്കുമോ എന്നാണ് അറിയേണ്ടത്. ഫ്രഞ്ച് താരം കൂടിയെത്തുന്നതോടെ പ്രതിരോധം കൂടുതല്‍ മുറുകും.
ബാഴ്സലോണയെ അപേക്ഷിച്ച് ഫ്രഞ്ച് ലീഗ് വണ്‍ ടീം കഴിഞ്ഞ ഏഴു കളിയില്‍ ആറെണ്ണത്തില്‍ ജയിച്ചിട്ടുണ്ട്. നീസിനോട് മാത്രമാണ് തോറ്റത്. അവസാന മത്സരത്തില്‍ ഗ്വിന്ഗാപിനോട് കഷ്ടിച്ചാണ് ജയിച്ചത്.
ഒരു പതിറ്റാണ്ടിനുശേഷമാണ് ബാഴ്സലോണയും ലിയോണും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇതുവരെ ലിയോണ്‍ ബാഴ്സലോണയെ തോല്‍പ്പിക്കാനായിട്ടില്ല. ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയ ടീമാണ് ലിയോണ്‍. നാബില്‍ ഫെക്കിര്‍, മെംഫിസ് ഡിപെ, മൂസ ഡെംബെലെ, മാക്സ്വെല് കോര്‍നെറ്റ് എന്നിവരുള്ള ലിയോണിന്റെ ആക്രമണനിര ഏതു പ്രതിരോധവും തകര്‍ക്കാന്‍ ശക്തമാണ്.
ലിവര്‍പൂള്‍ കടക്കാന്‍ ബയേണ്‍
ലിവര്‍പൂളിന്റെ ആന്‍ഫീല്‍ഡില്‍ ഗംഭീര ജയം തേടിയാണ് ബയേണ്‍ മ്യൂണിക് ഇറങ്ങുന്നത്. ലീഗ്് തലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ടീമുകളാണ് ലിവര്‍പൂളും ബയേണും. ബുണ്ടസ്ലിഗയില് ഈ സീസണിന്റെ തുടക്കത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബയേണ്‍ അവിടെനിന്ന് ഇറങ്ങിയത് അപ്രതീക്ഷിതമായിരുന്നു. ലിവര്പൂളാണെങ്കില് അവിചാരിതമായി സമനില വഴങ്ങിയാണ് ഒന്നാം സ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ ഒരു മത്സരം കുറവുള്ള ലിവര്‍പൂളിന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ ഇനിയും അവസരമുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ ഇനി പ്രതീക്ഷയുള്ള ജര്‍മന്‍ ക്ലബ്ബാണ് ബയേണ്‍. മറ്റൊരു ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ 3-0ന് ടോട്ടനം തകര്‍ത്ത സ്ഥിതിക്ക് ബയേണിലാണ് ഇനിയുള്ള പ്രതീക്ഷകള്‍. ബുണ്ടസ് ലിഗയില്‍ കഴിഞ്ഞ മത്സരത്തില്‍ കഷ്ടിച്ചു ജയിച്ചാണ് ബയേണെത്തിയിരിക്കുന്നത്.
മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും മികച്ചനിരയുള്ള ബയേണിനെ സ്ഥിരതയില്ലായ്മയാണ് അലട്ടിക്കൊണ്ടിരിക്കുന്നത്. ലിവര്‍പൂളിന്റെ പ്രതിരോധത്തില്‍ പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ മൂന്നു മഞ്ഞക്കാര്‍ഡ് കണ്ട ലിവര്‍പൂളിന്റെ സൂപ്പര്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡിക് വിലക്കിലാണ്. കൂടാതെ ജോ ഗോമസ്, ഡെജാന്‍ ലോവറന് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. മുന്നേറ്റനിരയില്‍ മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവരുടെ ആക്രമണ മികവിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍. ഏതു പ്രതിരോധവും കീറിമുറിക്കാനാകുമെന്ന് തെളിയിച്ചവരാണ് ഇവര്‍. ബയേണിനുമുണ്ട് പരിക്കിന്റെ തലവേദന. ആര്യന് റോബനും കിംഗ്സ് ലി കോമനും പരിക്കേറ്റിരുന്നു. തോമസ് മ്യൂളര്‍ വിലക്കിലുമാണ്.
തകർപ്പൻ പോരാട്ടങ്ങള്‍
12:41 AM Feb 19, 2019 | Deepika.com