ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പരന്പരയ്ക്ക് ഇനി ഒരു സാധ്യതയുമില്ലെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല. ജമ്മുകഷ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തെക്കുറിച്ച് ആലോചിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചവരെ പാക്കിസ്ഥാന് സംരക്ഷിക്കുകയും നടപടി എടുക്കാന്‍ തയാറാകാത്തതുമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. നേരത്തെ, ലോകകപ്പില്‍ പാക് ടീമിനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ബിസിസിഐയെ സമീപിച്ചിരുന്നു. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഒരു കായിക സംഘടനയാണെങ്കിലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് സെക്രട്ടറി സുരേഷ് ബഫ്ന പറഞ്ഞിരുന്നു. രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നില്‍ക്കെ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ കളിക്കരുതെന്നും സുരേഷ് ആവശ്യപ്പെട്ടിരുന്നു. മേയ് 30നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 16നാണ് ഇന്ത്യ-പാക് മത്സരം.
സൂപ്പർ ലീഗ് സംപ്രേഷണമില്ല
തീവ്രവാദആക്രമണത്തിന്റെ പശ്ചാത്ത ലത്തിൽ പാക്കിസ്ഥാന് ടി20 ലീഗ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവച്ചു. ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന് സൂപ്പര്‍ ലീഗിന് ഇന്ത്യയില്‍ വലിയതോതില്‍ പ്രേഷകരുണ്ടായിരുന്നു. സംപ്രേഷണം പിന്‍വലിച്ചത് പരസ്യയിനത്തില്‍ കോടികളുടെ നഷ്ടമാണ് ലീഗിനുണ്ടാക്കുക. ഇന്ത്യയില്‍ ഡി സ്പോര്‍ട്സ് ആണ് മത്സരം സംപ്രേക്ഷണം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് പിഎസ്എല്‍ നാലാം സീസണ് ആരംഭിച്ചത്. ലോകമെങ്ങുനിന്നുമുള്ള ക്രിക്കറ്റ് കളിക്കാര്‍ ലീഗിന്റെ ഭാഗമാണ്. നേരത്തെ, മുന്‍ പാക് ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്റെ ചിത്രം മുംബൈയില്‍ ക്രിക്കറ്റ് ക്ലബ്ബില്‍നിന്നും നീക്കം ചെയ്തിരുന്നു.
മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയാണ് ഇമ്രാന് ഖാന് ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ കബ്ബ് മാനേജിംഗ് കമ്മിറ്റി പാക്കിസ്ഥാനോടുള്ള പ്രതിഷേധ സൂചകമായി ചിത്രം നീക്കി. ഇമ്രാന് ഖാന്റേത് കൂടാതെ പാക് ടീമിന്റെ ചിത്രവും നീക്കം ചെയ്തിട്ടുണ്ട്. ഇമ്രാന് ഖാന് പാക്കിസ്ഥാന് പ്രധാനമന്ത്രിയായപ്പോള്‍ തന്നെ ചിത്രം നീക്കണമെന്ന് ചില ക്ലബ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ക്രിക്കറ്റിനോടുള്ള ബഹുമാനാര്‍ഥം അത് നീക്കിയില്ല. എന്നാലിപ്പോള്‍ ചിത്രം നീക്കി പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയാണെന്ന് ക്ലബ് അധികൃതർ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ വര്‍ഷങ്ങളായി പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കാറില്ല. ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്രപദവി റദ്ദാക്കുകയും അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
വീസ അനുവദിച്ചു
ന്യൂഡൽഹിയിൽ നടക്കുന്ന ഷൂട്ടിംഗ് വേൾഡ് കപ്പിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യ വീസ അനുവദിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ താരങ്ങൾക്ക് വീസ നൽകാനുള്ള സാധ്യത കുറവാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ല
12:41 AM Feb 19, 2019 | Deepika.com