നാഗ്പുർ: ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം രഞ്ജി ട്രോഫി ചാന്പ്യന്മാരായ വിദർഭയ്ക്ക്. റെസ്റ്റ് ഓഫ് ഇന്ത്യയെ ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തിലാണ് വിദർഭ പരാജയപ്പെടുത്തിയത്. 280 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ വിദർഭ മത്സരം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 എന്ന നിലയിലായിരുന്നു. സ്കോർ: റെസ്റ്റ് ഓഫ് ഇന്ത്യ 330, മൂന്നിന് 374 ഡിക്ലയേർഡ്. വിദർഭ 425, അഞ്ചിന് 269.
കിരീടം സ്വന്തമാക്കിയ വിദർഭ സമ്മാനത്തുക മുഴുവൻ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്കു സമർപ്പിച്ചു.
വിദർഭയ്ക്ക് ആദ്യ ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച് സെഞ്ചുറി നേടിയ അക്ഷയ് കർണേവറാണ് മാൻ ഓഫ് ദ മാച്ച്. രണ്ട് ഇന്നിംഗ്സിലും റെസ്റ്റ് ഓഫ് ഇന്ത്യക്കായി സെഞ്ചുറി നേടി ചരിത്രം കുറിച്ച ഹനുമ വിഹാരിയുടെ പോരാട്ടത്തിനും വിദർഭയുടെ കൂട്ടായ പ്രകടനത്തെ മറികടക്കാനായില്ല. മത്സരം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് കൈയിലിരിക്കേ ജയത്തിലേക്ക് 11 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാൽ, രണ്ട് ടീമുകളും മത്സരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
രഞ്ജി ട്രോഫിയും ഇറാനി കപ്പും ഒരു സീസണിൽ നേടുന്ന മൂന്നാമത് ടീമാണ് വിദർഭ. മുംബൈ പത്ത് തവണ ഈ നേട്ടം സ്വന്തമാക്കി. കർണാടക മൂന്ന് തവണയും. 1994-95 സീസണിലാണ് മുംബൈ അവസാനമായി ഇരു കിരീടവും ഒരേ സീസണിൽ നേടുന്നത്. കർണാടക 2013-14, 2014-15 സീസണുകളിൽ കിരീടം സ്വന്തമാക്കി.
അഭിമാന വിദർഭ
11:27 PM Feb 16, 2019 | Deepika.com