മാഞ്ചസ്റ്റര്‍: പരിക്കേറ്റു പുറത്തായ നെയ്മറും എഡിസൺ കവാനിയും ഇല്ലാതെ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ പ്രീക്വാർട്ടറിനെത്തിയ പാരി സാൻ ഷെർമയ്ൻ വെന്നിക്കൊടി പാറിച്ചു.
ഇടക്കാല പരിശീലകനായ ഓലെ സോൾഷെയറിന്റെ കീഴിൽ തോൽവി അറിയാതെ മുന്നേറിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകമായ ഓള്‍ഡ് ട്രാഫര്‍ഡില്‍ 0-2നു പിഎസ്ജി കീഴടക്കി. പിഎസ്ജിക്കിനി ആശ്വാസത്തോടെ മാര്‍ച്ച് ഏഴിനു നടക്കുന്ന രണ്ടാം പാദത്തില്‍ സ്വന്തം ഗ്രൗണ്ടിലിറങ്ങാം. യുണൈറ്റഡിനാണെങ്കില് കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടുമായി. ഇനി വന്‍ പോരാട്ടം നടത്തിയാല്‍ മാത്രമേ യുണൈറ്റഡിന് ക്വാര്‍ട്ടറിലെത്താനാകൂ. തോല്‍വിക്കൊപ്പം പോള്‍ പോഗ്ബ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതും മുന്‍ ചാമ്പ്യന്മാര്ക്കു തിരിച്ചടിയായി.
ഹൊസെ മൗറിഞ്ഞോയ്ക്കു പകരം യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി ചുമതലയേറ്റ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ നേരിട്ട ആദ്യ തോല്‍വിയായിരുന്നു ഇന്നലത്തേത്. പ്രസ്നല്‍ കിംപെംബെ, കൈലിയന്‍ എംബാപ്പെ എന്നിവരാണ് ഗോള്‍ നേടിയത്.
സോള്‍ഷയറുടെ കീഴില്‍ 11 കളിയില്‍ 10ലും ജയിച്ച യുണൈറ്റഡ് പ്രധാന കളിക്കാരില്ലാതെ ഇറങ്ങിയ പിഎസ്ജിക്കെതിരേ മികച്ച ജയം നേടി ക്വാര്‍ട്ടര്‍ ഫൈനലിനു കൂടുതല്‍ അടുക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങിയത്. ആദ്യ പകുതിയില്‍തന്നെ ആന്റണി മാര്‍ഷലിനെയും ജെസെ ലിന്ഗാര്ഡിനെയും പിന്‍വലിക്കേണ്ടിവന്നത് യുണൈറ്റഡിനു തിരിച്ചടിയായി. യുണൈറ്റഡിന്റെ എല്ലാ പ്രതീക്ഷകളും ചവിട്ടിമെതിച്ച പിഎസ്ജി ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ സ്വന്തം ഗ്രൗണ്ടിലെ യുണൈറ്റഡിന്റെ ഏറ്റവും വലിയ തോല്‍വിയിലേക്കു തള്ളിവിട്ടു. 53-ാം മിനിറ്റില്‍ ഡി മരിയയുടെ കോര്‍ണറില്‍നിന്ന് കിംപെംബെ ഗോള്‍ നേടി. തിരിച്ചടിക്കാമെന്ന യുണൈറ്റഡിന്റെ പ്രതീക്ഷയെല്ലാം തെറ്റിച്ച് 60-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം അടുത്ത ഗോളിനും വഴിയൊരുക്കി. ഡി മരിയയുടെ ക്രോസില്‍ എംബാപ്പെ വലകുലുക്കി. പിഎസ്ജി ഗോള്‍ കീപ്പര്‍ ജിയാന്‍ ലുയിജി ബഫണിന്റെ പ്രകടനമാണ് യുണൈറ്റഡിനെ ഗോള്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്.
രണ്ടു ഗോള്‍ വഴങ്ങിയ യുണൈറ്റഡിനു തിരിച്ചടിയായി ഡാനി ആല്‍വ്സിനെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പോഗ്ബ പുറത്തായി.
കിംപെംബെ, എംബാപ്പെ !
11:54 PM Feb 13, 2019 | Deepika.com