തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്‍സിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിർണായക ദിനം ഇന്ന്. സ്പോർട്സ് കൗണ്‍സിൽ പുനഃസംഘടനയ്ക്കെതിരേ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച നാലു ജില്ലാ പ്രസിഡന്റുമാർ നല്കിയ കേസ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. നിലവിൽ തെരഞ്ഞെടുപ്പ് നടപടികൾ രണ്ടാഴ്ചത്തേക്കു കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു.
ഇടതു സർക്കാർ കൊണ്ടുവന്ന പുതിയ കായികനയത്തിൽ നിലവിലുള്ള പ്രസിഡന്റുമാരുടെ കാലാവധി എത്രയെന്നോ അവരെ മാറ്റി പുതിയ ആളുകളെ നിയമിക്കണമെന്നോ പറഞ്ഞിരുന്നില്ല. കൂടാതെ സ്പോർട്സ് കൗണ്‍സിൽ ഉടനടി പുനഃസംഘടിപ്പിക്കണമെന്ന പരാമർശമോ ഉണ്ടായിരുന്നില്ല. ഇവ രണ്ടും ചൂണ്ടിക്കാട്ടിയാണ് നാലു ജില്ലാ പ്രസിഡന്റുമാർ കോടതിയെ സമീപിച്ചത്.
2016 ഫെബ്രുവരിയിലാണ് സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ 14 ജില്ലാ പ്രസിഡന്റുമാരെയും നിയമിച്ചുകൊണ്ട് അന്നത്തെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വർഷം കാലാവധിയാണ് ജില്ലാ പ്രസിഡന്റുമാർക്ക് വ്യവസ്ഥ ചെയ്തത്. എന്നാൽ, ഇടതു സർക്കാർ അധികാരത്തിലെത്തി 2.5 വർഷം കഴിഞ്ഞപ്പോൾ പുതിയ കായിക നയം പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി 14 ജില്ലകളിലേക്കും തെരഞ്ഞെടുപ്പു തീയതിയും പ്രഖ്യാപിച്ചു.
ഇടതു സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ യുഡിഎഫ് നിയമിച്ച എട്ടു പ്രസിഡന്റുമാരെ മാറ്റി പുതിയ ആളുകളെ നിയമിച്ചിരുന്നു. മറ്റു ജില്ലകളിലെ പ്രസിഡന്റുമാർ കോടതിയെ സമീപിച്ച് സ്ഥാനത്ത് തുടരാൻ അനുകൂല വിധി സന്പാദിച്ചു. സ്പോർട്സ് കൗണ്‍സിലിൽ നിലവിൽ എട്ടു ജില്ലകളിൽ എൽഡിഎഫ് സർക്കാരിന്റെ നോമിനികളും ആറു ജില്ലകളിൽ യുഡിഎഫ് സർക്കാരിന്റെ നോമിനികളുമാണ് പ്രസിഡന്റ് സ്ഥാനത്തുള്ളത്. ഇതിൽ കോട്ടയം, കൊല്ലം, മലപ്പുറം, കാസർഗോഡ് ജില്ലാ പ്രസിഡന്റുമാരാണ് തെരഞ്ഞെടുപ്പ് നടപടികൾക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരേ സ്പോർട്സ് കൗണ്‍സിൽ ഹൈക്കോടതിയെ സമീപിച്ചു.
സിംഗിൾ ബെഞ്ചിൽനിന്നും തെരഞ്ഞെടുപ്പ് നടത്താൻ അനുകൂല വിധി കൗണ്‍സിലിനു ലഭിച്ചു. ഇതിനെതിരേ യുഡിഎഫ് അനുകൂല ജില്ലാ പ്രസിഡന്റുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇതേത്തുടർന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ സ്റ്റേ ചെയ്തു. ഇന്നാണ് വീണ്ടും കേസ് കോടതി പരിഗണിക്കുന്നത്.
കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന്റെ തുടർ നടപടി സ്വീകരിക്കാനുള്ള നിലപാടിലാണ് സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ. നിലവിലുള്ള എല്ലാ പ്രസിഡന്റുമാരേയും മാറ്റാൻ കോടതി അനുമതി നല്‍കിയില്ലെങ്കിൽ നിലവിൽ കോടതിയെ സമീപിച്ചിട്ടുള്ള നാലു ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചും സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ ആലോചിക്കുന്നുണ്ട്. ആരേയും പുറത്താക്കിക്കൊണ്ടുള്ള ഒരു നീക്കം നടത്താൻ സ്പോർട്സ് കൗണ്‍സിൽ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടി കൈക്കൊള്ളുമെന്നും കൗണ്‍സിൽ അധികൃതർ വ്യക്തമാക്കി.
തോമസ് വർഗീസ്
സ്പോർട്സ് കൗണ്‍സിൽ തെരഞ്ഞെടുപ്പ്; ഇന്നു നിർണായക ദിനം
11:34 PM Feb 11, 2019 | Deepika.com