ഒമർ ഓയിൽ ഫീൽഡ്(സിറിയ): കിഴക്കൻ സിറിയയിൽനിന്ന് ഐഎസിനെ പൂർണമായി തുരത്തുന്നതിനുള്ള അന്തിമയുദ്ധം ആരംഭിച്ചെന്നു യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്ഡിഎഫ്) അറിയിച്ചു. നാലു ചതുരശ്ര കിലോമീറ്റർ വരുന്ന ബാഗുസ് ഗ്രാമം മാത്രമേ ഇനി ഐഎസിന്റെ നിയന്ത്രണത്തിലുള്ളുവെന്നും സൈനികർ അങ്ങോട്ടു നീങ്ങിയെന്നും എസ്ഡിഎഫ് വക്താവ് മുസ്തഫ ബാലി ട്വീറ്റ് ചെയ്തു. വിദേശികൾ ഉൾപ്പെടെ 600ൽലധികം ഭീകരർ ഇവിടെ തന്പടിച്ചിട്ടുണ്ടാവുമെന്നു കണക്കാക്കുന്നു. ഇവരെ തുരത്താൻ എത്രനാൾ വേണ്ടിവരുമെന്നു വ്യക്തമല്ല. ഒരാഴ്ചയ്ക്കകം സിറിയയിൽനിന്ന് ഐഎസിനെ തുരത്തുമെന്നു നേരത്തേ അമേരിക്ക പറഞ്ഞിരുന്നു.
ഐഎസ് മേഖലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സിവിലിയന്മാർ കുടുങ്ങിയിട്ടുണ്ട്. ഇവരെ സുരക്ഷിത ഇടനാഴിയിലൂടെ പുറത്തെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് ബാലി എഎഫ്പിയോടു പറഞ്ഞു. എസ്ഡിഎഫ് മുന്നേറ്റം തുടരുകയാണെന്നും അവർക്ക് വ്യോമസേനയുടെ പിൻബലമുണ്ടെന്നും സിറിയൻ ഒബ്സർവേറ്ററിയും പറഞ്ഞു. ഐഎസ് തലവൻ അബൂബക്കർ ബാഗ്ദാദി സിറിയയിലുണ്ടെന്നു കരുതുന്നില്ലെന്നു ബാലി പറഞ്ഞു.
ഇതിനിടെ സിറിയയിൽനിന്നു രക്ഷപ്പെട്ട് ഇറാക്കിലേക്കു കടക്കാൻ ശ്രമിക്കുന്ന ഐഎസ് ജിഹാദികളെ പിടികൂടാൻ സഖ്യസേനയിലെ ഫ്രഞ്ച് സൈനികർ ഇറാക്കി അതിർത്തിയിൽ കാവലുണ്ട്.