തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിന്റെ ക്വാളിഫൈയിംഗ് റൗണ്ടിൽ തന്നെ കേരള ടീം പരാജയപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു കേരള ഫുട്ബോൾ അസോസിയേഷൻ നടപടികൾക്കെതിരേ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ. കഴിഞ്ഞ വർഷത്തെ വിജയിയായ കേരള ടീം ഇക്കുറി ക്വാളിഫൈയിംഗ് റൗണ്ടിൽ തന്നെ പരാജയപ്പെട്ട സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നു ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എഫ് ആൻഡ് ബി സോക്കർ കമ്മിറ്റി ചെയർമാനുമായ വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ സന്തോഷ് ട്രോഫി നേടിയ ടീമിലെ മുഴുവൻ പേരെയും നിലനിർത്തുന്നതിനു കെഎഫ്എ നടപടി സ്വീകരിച്ചില്ല. ഒരു മാസത്തെ കോച്ചിംഗ് ക്യാന്പിനു ശേഷം ടീമംഗങ്ങളെ പ്രഖ്യാപിക്കുന്നതിനായി സാങ്കേതിക സമിതി എടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടു. കോച്ചിംഗ് ക്യാംപിലെ 35 പേരിൽ 15 പേരെ മൂന്നു ദിവസത്തിനുള്ളിൽ പുറത്താക്കി. കഴിഞ്ഞ വർഷത്തെ കോച്ചായ സതീവൻബാലനെ പുറത്താക്കി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗോൾ പോലും നേടാതെ കേരളം സന്തോഷ് ട്രോഫിയിൽ നിന്നു പുറത്താകുന്നത്.
പുതിയ കളിക്കാരെ കണ്ടെത്താനാകാത്തതു ഗുരുതര വീഴ്ചയാണ്. കേരള പ്രീമിയർ ലീഗ് നടത്താൻ പോലുമായില്ല. പ്രീമിയർ ലീഗ് നടത്താൻ കെഎഫ്എയ്ക്ക് കഴിവില്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെ ഏൽപിക്കണം.
കേരളത്തിന്റെ പരാജയകാരണം സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. സംസ്ഥാന സർക്കാർ ഏജൻസികളോ സ്പോർട്സ് അടക്കം വിദഗ്ധ സമിതിയെക്കൊണ്ട് ആർക്കും അന്വേഷിക്കാം. കേരളത്തിലെ പ്രമുഖ എട്ട് ഫുട്ബോൾ ടൂർണമെന്റുകളും മുടങ്ങിക്കിടക്കുകയാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു.
പുതിയ കോച്ചിനെ കൊണ്ടുവന്നാലും ഒരു മാസം കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ മുൻ കോച്ചിംഗ് ഡയറക്ടർ ഗബ്രിയേൽ ജോസഫ് പറഞ്ഞു. മുൻകാലങ്ങളിലേതുപോലെ മികച്ച സ്ട്രൈക്കേഴ്സിന്റെ അഭാവവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പ്രതിരോധവും ആക്രമണവും ഓരോ മത്സരത്തിന്റെയും ടീമിന്റെയും അടിസ്ഥാനത്തിലാണു തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷം കഴിഞ്ഞു; ഇനി തമ്മിലടി !
12:29 AM Feb 11, 2019 | Deepika.com