കാൻബറ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ മൂന്ന് സെഞ്ചുറികളുമായി ഓസീസ് താരങ്ങൾ തിളങ്ങിയപ്പോൾ ആതിഥേയർ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 534 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തു.
ആദ്യദിനം കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് (161 റണ്‍സ്) തന്റെ നേട്ടം തലയിൽ പന്ത് കൊണ്ട് അന്തരിച്ച ഫിൽ ഹ്യൂസിനു സമർപ്പിച്ചിരുന്നു. ആദ്യദിനം സെഞ്ചുറി തികച്ച ഹെഡിനും ഓപ്പണർ ജൊ ബേണ്‍സിനും (180 റണ്‍സ്) പിന്നാലെ രണ്ടാം ദിനമായ ഇന്നലെ പാറ്റേഴ്സണും സെഞ്ചുറി നേടി. പാറ്റേഴ്സന്റെയും (114 നോട്ടൗട്ട്) കന്നി സെഞ്ചുറിയാണ്. 2018 ഒക്ടോബറിൽ ദുബായിൽ ഉസ്മാൻ ഖവാജ നേടിയശേഷമുള്ള ഓസീസ് താരങ്ങളുടെ സെഞ്ചുറി പ്രകടനമാണ് കാൻബറയിൽ കണ്ടത്. ഇതിനിടെയിൽ നടന്ന 11 ടെസ്റ്റിൽ ഓസീസ് താരങ്ങൾക്ക് ആർക്കും സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല.
മറുപടിക്കായി ക്രീസിലെത്തിയ ശ്രീലങ്ക രണ്ടാം ദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 123 റണ്‍സ് എന്ന നിലയിലാണ്.
പേസ് ബൗളർ പാറ്റ് കമ്മിൻസിന്റെ ബൗണ്‍സർ തലയ്ക്കുകൊണ്ട് ശ്രീലങ്കൻ ഓപ്പണർ ദിമത് കരുണരത്ന നിലത്തുവീണത് ക്രിക്കറ്റ് ലോകത്തെ ഭീതിയിലാഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ഇന്നലെ വൈകി ഡിസ്ചാർജ് ആയതായാണ് റിപ്പോർട്ട്.
പാറ്റേഴ്സണും സെഞ്ചുറി
11:44 PM Feb 02, 2019 | Deepika.com