ഓസ്ട്രേലിയയേക്കാൾ കരുത്തരാണ് ന്യൂസിലൻഡ് എന്നത് ഇന്ത്യയുടെ വെല്ലുവിളി ഇരട്ടിപ്പിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ അത് അടിവരയിടുന്നുമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ന്യൂസിലൻഡ് സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ലോക മൂന്നാം നന്പർ ടീമാണ് അവരെന്നും കോഹ്ലി ചൂണ്ടിക്കാണിക്കുന്നു.
ഐസിസി ലോക റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. റാങ്കിംഗിൽ രണ്ടും മൂന്നും സ്ഥാനക്കാരുടെ പോരാട്ടമാണ് ഈ ഏകദിന പരന്പര എന്നതും ശ്രദ്ധേയം. ജനുവരി 2017നുശേഷം ഇംഗ്ലണ്ടിനു പിന്നിൽ ഏകദിനവിജയശതമാനത്തിൽ ഇന്ത്യയും ന്യൂസിലൻഡും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഇംഗ്ലണ്ടിന്റെ വിജയശതമാനം 72.73 ആണ്. ഇന്ത്യയുടേത് 71.15ഉം ന്യൂസിലൻഡിന്റേത് 61.11ഉം.
ബാറ്റിംഗ്, ബൗളിംഗ്
ബൗളിംഗ്-ബാറ്റിംഗ് ലൈനപ്പിൽ തുല്യ ശക്തികളാണ് ഇന്ത്യയും ന്യൂസിലൻഡും. ലോകത്തിലെ മികച്ച രണ്ട് ബാറ്റ്സ്മാന്മാരായ കോഹ്ലിയും കെയ്ൻ വില്യംസണുമാണ് ഇരു സംഘത്തെയും നയിക്കുന്നത്. ശിഖർ ധവാൻ, രോഹിത് ശർമ, എം.എസ്. ധോണി എന്നിവരും ഇന്ത്യയുടെ ബാറ്റിംഗ് ശക്തി വർധിപ്പിക്കുന്നു. റോസ് ടെയ്ലർ, മാർട്ടിൻ ഗപ്റ്റിൽ, ടോം ലാഥം എന്നിവർ കിവീസിന്റെ ബാറ്റിംഗ് കരുത്ത് വിളിച്ചോതുന്നു. തുടർച്ചയായി ആറ് ഇന്നിംഗ്സിൽ രണ്ട് സെഞ്ചുറിയടക്കം 50ൽ അധികം റണ്സ് നേടി കൊല്ലുന്ന ഫോമിലുള്ള ടെയ്ലറാണ് കിവീസിന്റെ കരുത്ത്.
ബൗളിംഗിൽ കിവീസിന്റെ ശക്തി ട്രെന്റ് ബോൾട്ട്, ടിം സൗത്തി, ഇഷ് സോധി തുടങ്ങിയവരാണ്. ഇന്ത്യയുടേതാകട്ടെ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, യുസ് വേന്ദ്ര ചാഹൽ തുടങ്ങിയവരും.
ഇന്ത്യക്കു പ്രശ്നങ്ങൾ രണ്ട്
ഓസ്ട്രേലിയയിൽ ഏകദിന പരന്പര ജയിച്ചെങ്കിലും രണ്ട് പ്രശ്നങ്ങൾ ഇന്ത്യയെ അലട്ടിയിരുന്നു. നാലാം നന്പറിൽ അന്പാട്ടി റായുഡു തുടർച്ചായി പരാജയപ്പെട്ടപ്പോൾ ആ സ്ഥാനത്തേക്ക് എം.എസ്. ധോണിയെ കൊണ്ടുവരേണ്ടതായി വന്നു. പരന്പരയിലുടനീളം മികച്ച ഫോമിലായിരുന്ന ധോണി മൂന്നാം ഏകദിനത്തിൽ നാലാം നന്പറിൽ തിളങ്ങുകയും ചെയ്തു. ധോണിയെ നാലിൽ നിലനിർത്തി റായുഡുവിനെ തഴയണോ എന്നതും ഇന്ത്യൻ ക്യാന്പിനെ ആശയക്കുഴപ്പത്തിലാക്കുന്നു.
ഓപ്പണർ ശിഖർ ധവാന്റെ മോശം ഫോമാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രശ്നം. ഓസീസ് പര്യടനത്തിൽ ധവാനു തിളങ്ങാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഒന്പത് മത്സരങ്ങളിൽ ധവാന്റെ ഉയർന്ന സ്കോർ 38 ആണെന്നതും ശ്രദ്ധിക്കേണ്ടതുതന്നെ. പകരക്കാരൻ ഓപ്പണറായി യുവതാരം ശുഭ്മാൻ ഗില്ലിനെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗില്ലും യുവ പേസർ വിജയ് ശങ്കറും ന്യൂസിലൻഡിലെ അവസ്ഥ പരിചയമുള്ളവരാണെന്നതും ഒരു പരീക്ഷണത്തിനു മുതിരാൻ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും. ഗില്ലിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ധവാന്റെ സ്ഥാനത്തിന് ഉടനടി ഇളക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.