ബാഴ്സലോണ: പകരക്കാരനായി ഇറങ്ങിയ ലയണല്‍ മെസിയുടെ മികവ് ബാഴ്സലോണയ്ക്ക് ലെഗാനസിനെതിരേ 3-1ന്റെ ജയമൊരുക്കി. മെസി ഒരു ഗോളിന് അവസരമൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു. 20 കളിയില്‍ 46 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്താണ്.
64-ാം മിനിറ്റില്‍ മെസി ഇറങ്ങുമ്പോള്‍ മത്സരം 1-1ന് സമനിലയില്‍ നില്‍ക്കുകയായിരുന്നു. സീസണില്‍ രണ്ടാം തവണയാണ് അര്‍ജന്റൈന്‍ താരം പകരക്കാരനായി ഇറങ്ങുന്നത്. 32-ാം ഓവറില്‍ ഒസാമെന് ഡെംബലയിലൂടെ നേടിയ ഗോളിന് മുന്നിലെത്തിയ ബാഴ്സലോണയുടെ ലീഡ് 57-ാം മിനിറ്റില്‍ മാര്ട്ടിന് ബ്രേത്വെയ്റ്റ് തകര്‍ത്തു. കളത്തിലെത്തിയ മെസി അധികം താമസിക്കാതെ ബാഴ്സലോണയുടെ രണ്ടാം ഗോളിനു വഴിയൊരുക്കി. മെസിയുടെ ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ ഇവാന് ക്യൂലറിനു കൈയിലൊതുക്കാനായില്ല. റീബൗണ്ടായി വന്ന പന്ത് ലൂയിസ് സുവാരസ് (71-ാം മിനിറ്റ്) വലയിലാക്കി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മെസി ഗോള്‍ നേടി. ഈ ലാ ലിഗ സീസണില്‍ മെസിയുടെ 18-ാം ഗോളാണ്.
20 കളിയില്‍ 41 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും ഇത്രതന്നെ മത്സരത്തില്‍ 36 പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.
ഗോളടിക്കാൻ മെസി
സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് ഗോളടിക്കാൻ മത്സരത്തിന്റെ തുടക്കം മുതൽ കളത്തിലുണ്ടാവണമെന്നില്ല. പകരക്കാരനായി എത്തിയാലും മെസി ഗോളടിച്ചേ മടങ്ങൂ. പകരക്കാരനായി ഇറങ്ങി ഗോളടിച്ചതിൽ റിക്കാർഡ് കുറിച്ചിരിക്കുകയാണ് മെസി. ലാ ലിഗയിൽ ലെഗാനസിനെതിരായ മത്സരത്തിൽ പകരക്കാരനായെത്തി ഗോളടിച്ചതോടെയാണ് മെസി റിക്കാർഡ് കുറിച്ചത്.
ലാ ലിഗയിൽ പകരക്കാരനായി കളിക്കാനിറങ്ങി 21-ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റിക്കാർഡ് ഇനി മെസിക്കു സ്വന്തം. 21-ാം നൂറ്റാണ്ടിൽ പകരക്കാരനായെത്തി 22 തവണ അർജന്റൈൻ താരം ഗോൾവല കുലുക്കി. ഈ നൂറ്റാണ്ടിൽ പകരക്കാരനായിറങ്ങി മെസി നേടിയത്ര ഗോൾ മറ്റൊരു താരവും നേടിയിട്ടില്ല. ബാഴ്സയ്ക്കായി ആകെ 76 മത്സരങ്ങളിൽ മെസി പകരക്കാരനായി ഇറങ്ങി, 34 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ബാഴ്സലോണയ്ക്കു ജയം
12:28 AM Jan 22, 2019 | Deepika.com