തിരുവനന്തപുരം: ഇന്ത്യയുടെ ദേശീയത വിളിച്ചോതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്കൂൾ കായികതാരങ്ങൾക്കായി നടത്തിവന്നിരുന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് വീണ്ടും വെട്ടിമുറിക്കുന്നു. ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും മത്സരങ്ങൾ വ്യത്യസ്ത ദിവസങ്ങളിലായിരിക്കും നടത്തപ്പെടുക.
സീനിയർ പെണ്‍കുട്ടികളുടെ മത്സരങ്ങൾ ഫെബ്രുവരി പത്ത് മുതൽ 12 വരെയും ആണ്‍കുട്ടികളുടെ മത്സരങ്ങൾ 15 മുതൽ 17 വരെയുമാണ് നടത്തുകയെന്നു സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം വരെ ഒരേ ദിവസമായിരുന്നു ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും മത്സരങ്ങൾ നടത്തിയിരുന്നത്. ഓരോ മത്സര ഇനങ്ങളിലും രണ്ടു വിഭാഗത്തിലേയും മത്സരം പൂർത്തിയായശേഷം ഓവറോൾ ചാന്പ്യൻമാരെ പ്രഖ്യാപിക്കുകയായിരുന്നു പതിവ്. എന്നാൽ, അവയ്ക്കെല്ലാം മാറ്റം വരുത്തിക്കൊണ്ടാണ് ഇത്തവണ പുതിയ രീതിയിൽ മത്സരം നടത്താനുള്ള ക്രമീകരണം ഒരുക്കിയത്. ഇത് സ്പോർട്സ്മാൻ സ്പിരിറ്റിനു തന്നെ വിപരീതമാണെന്നാണ് കായിക രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ദേശീയ സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ 14,17,19 എന്നീ മൂന്നു പ്രായ വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തുന്നത്. 2016 വരെ ഈ മൂന്നു കാറ്റഗറിയിലേയും മത്സരങ്ങൾ ഒരേ സ്ഥലത്തുവച്ച് ഒരേ തീയതിയിലായിരുന്നു നടത്തിവന്നത്. എന്നാൽ, ഇത്രയധികം താരങ്ങൾക്കും ഒഫീഷലുകൾക്കും ഒരുമിച്ച് താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ ക്രമീകരിക്കാൻ കഴിയില്ലെന്ന നിലപാട് ചില സംസ്ഥാനങ്ങൾ എസ്ജിഎഫ്ഐയെ അറിയിച്ചതോടെയാണ് ഓരോ കാറ്റഗറിയിലേയും മത്സരങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിലായി നടത്താൻ തീരുമാനിച്ചത്. പതിറ്റാണ്ടുകളായി സ്കൂൾ കായികരംഗത്തെ കേരളത്തിന്റെ മേൽക്കോയ്മ തകർക്കാനായി നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് വിവിധ കാറ്റഗറിയിലുള്ള മത്സരങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയതെന്ന ആരോപണവും ശക്തമായിരുന്നു.
കാറ്റഗറി തിരിച്ചു വിവിധ സംസ്ഥാനങ്ങളിലേക്ക് മത്സരങ്ങൾ മാറ്റിയപ്പോഴും ആ കാറ്റഗറിയിലെ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരേ ദിവസം തന്നെ മത്സരം നടത്തി ഓവറോൾ ചാന്പ്യൻമാരെ നിശ്ചയിക്കുകയായിരുന്നു ഇതുവരെയുണ്ടായ പതിവ്. അതും മാറ്റിയാണ് സീനിയർ വിഭാഗം ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമായി വ്യത്യസ്ത ദിവസങ്ങളിൽ മത്സരം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഗുജറാത്താണ് മത്സരവേദി.
ഇക്കുറി ദേശീയ സ്കൂൾ അത്ലറ്റിക്സ് മീറ്റ് നടത്തിപ്പ് സംബന്ധിച്ച് മാസങ്ങളായി അനിശ്ചിതത്വവും നിലനില്‍ക്കുകയായിരുന്നു. ഇത്തരമൊരു വെട്ടിമുറിക്കലിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ ഈ അനിശ്ചിതത്വമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ജൂണിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗത്തിൽ സബ് ജൂണിയർ മത്സരങ്ങൾ ഹരിയാനയും ജൂണിയർ മത്സരങ്ങൾ ബിഹാറും സീനിയർ മത്സരങ്ങൾ ഡൽഹിയും നടത്താമെന്നായിരുന്നു ഏറ്റിരുന്നത്.
എന്നാൽ, മത്സരം നടത്തേണ്ട ഡിസംബർ മാസം ബിഹാറും ഹരിയാനയും തങ്ങൾക്ക് മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന നിലപാട് എസ്ജിഎഫ്ഐയെ അറിയിച്ചു. ഒടുവിൽ നിർബന്ധത്തിനു വഴങ്ങി ഡൽഹി ജൂണിയർ മത്സരങ്ങൾ നടത്താൻ സമ്മതമറിയിച്ചു. ഡിസംബർ ഒടുവിൽ ജൂണിയർ മത്സരങ്ങൾ മാത്രം പൂർത്തിയാക്കി. സീനിയർ മത്സരങ്ങൾ ഇനി തങ്ങൾക്ക് നടത്താൻ കഴിയില്ലെന്ന് ഡൽഹി എസ്ജിഎഫ്ഐയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഒടുവിവൽ ഗുജറാത്ത് മത്സരം വെട്ടിമുറിച്ച് നടത്താമെന്ന് ഏറ്റിരിക്കുന്നത്.
തോമസ് വർഗീസ്
വീണ്ടും വെട്ടിമുറിച്ചു; സീനിയർ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും മത്സരം വ്യത്യസ്ത ദിവസങ്ങളിൽ
12:30 AM Jan 21, 2019 | Deepika.com