കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ കേരളം. ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെ എറിഞ്ഞിടാൻ 195 റൺസിന്റെ കോട്ടകെട്ടിയ കേരളത്തിന് കടമ്പ ഗുജറാത്തിന്റെ പത്തുവിക്കറ്റുകളാണ്. ഒന്നാം ഇന്നിംഗ്സിൽ 23 റണ്‍സിന്റെ ലീഡുമായി ക്രീസിലിറങ്ങിയ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സിന് അവസാനിച്ചു. കൃഷ്ണഗിരിയിലെ പിച്ച് പേസർമാർക്ക് അനുകൂലമായപ്പോൾ ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ 97 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിന് 65 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.
ടീംടോട്ടലിലേക്ക് നാല് റണ്‍സ് കൂട്ടിച്ചേർത്തപ്പോഴേക്ക് അഞ്ചാമത്തെ വിക്കറ്റ് വീണു. സന്ദീപിന്റെ പന്തിൽ ആർ.എച്ച്. ഭട്ട് വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ധ്രുവ് രാവലിനെ ബൗൾഡാക്കി ബേസിൽ തമ്പി പ്രതീക്ഷ വർധിപ്പിച്ചു. അടുത്ത ഓവറിൽ സന്ദീപ് വാര്യരുടെ പന്തിൽ അക്ഷർ പട്ടേൽ പുറത്തായി. പിന്നീടെത്തിയ പിയൂഷ് ചൗളയും കലാരിയയും ഗുജറാത്തിന്റെ സ്കോർ പതിയെ ഉയർത്തി. എട്ടാമനായെത്തി 10 റൺസെടുത്ത പിയൂഷ് ചൗള, എം.ഡി. നിധീഷിന്റെ പന്തിൽ കൂടാരം കയറി.
പിന്നാലെ ചിന്തൻ ഗാജയെ അരുണ്‍ കാർത്തികിന്റെ കൈകളിലെത്തിച്ച് നിധീഷ് രണ്ടാംവിക്കറ്റും ആഘോഷിച്ചു. വാലറ്റത്ത് ചെറുത്തു നിന്ന് കലാരിയ ഗുജറാത്തിനെ 162ൽ എത്തിച്ചു. സന്ദർശകരിൽ റൂഷ് കലാരിയ (36)മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. നീധിഷിനായിരുന്നു ഈ വിക്കറ്റും. സന്ദീപ് വാര്യർ നാലും ബേസിൽ തമ്പിയും നിധീഷും മൂന്ന് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് രണ്ടാം ഓവറിൽ ആദ്യവിക്കറ്റ് നഷ്ടമായി. മുഹമ്മദ് അസ്ഹറുദീനാണ് റണ്ണെടുക്കുന്നതിന് മുമ്പേ കൂടാരം കയറിയത്. തൊട്ടുപിന്നാലെ രാഹുലും (10) വീണു. പിന്നീടെത്തിയ സിജോമോൻ ജോസഫും (56) വിനൂപും (16) രക്ഷാപ്രവർത്തനം നടത്തിയതോടെ കേരളത്തിന്റെ സ്കോർ പതിയെ ഉയർന്നു. ഇതിനിടെ അക്ഷർ പട്ടേലിനെ പരീക്ഷിച്ച് വിനൂപിന്റെ വിക്കറ്റും വീഴ്ത്തി. തുടർന്നെത്തിയ നായകൻ സച്ചിൻ ബേബി സിജോമോന്‍ മികച്ച പിന്തുണ നൽകി. ടീം ടോട്ടൽ 83ൽ നിൽക്കെ സച്ചിനും (24) വീണു. പിന്നീടെത്തിയ വിഷ്ണുവും (9) വേഗംതന്നെ കൂടാരം കയറി.
തുടർന്നെത്തിയ ജലജ് സക്സേന സിജോമോനൊപ്പം സ്കോറുയർത്തി. ഇതിനിടെ സിജോ കളിയിലെ ആദ്യ അർധസെഞ്ചുറി നേടി. ടീം ടോട്ടൽ 149ൽ നിൽക്കെ സിജോമോനും വീണു. 53 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. തൊട്ടടുത്ത പന്തിൽ ബേസിൽ തമ്പിയും കൂടാരം കയറിയതോടെ കേരളം പരുങ്ങലിലായി. പിന്നാലെയെത്തിയവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. കൈവിരലിലെ പരിക്ക് വകവയ്ക്കാതെ സഞ്ജു കളത്തിലിറങ്ങിയെങ്കിലും റണ്‍ നേടാൻ കഴിഞ്ഞില്ല. നാല് പേർ പൂജ്യത്തിന് പുറത്തായതോടെ കേരളത്തിന്റെ രണ്ടാമിന്നിംഗ്സ് 171ൽ അവസാനിച്ചു. 44 റൺസുമായി ജലജ് സക്സേന പുറത്താകാതെ നിന്നു.
ഇന്ന് രണ്ടാമിന്നിംഗ്സ് ആരംഭിക്കുന്ന ഗുജറാത്തിനെ ചെറിയ സ്കോറിൽ എറിഞ്ഞിടാനായിരിക്കും കേരളം ശ്രമിക്കുക. രാവിലെ മുതൽ കേരള പേസർമാർ കൈമെയ്മറന്ന് പൊരുതിയാൽ വിജയം കേരളത്തിനൊപ്പം നിൽക്കും. പിച്ച് മാറിത്തുടങ്ങിയാൽ ഗുജറാത്തിന്റെ വിജയം 195 റണ്‍സ് മാത്രം അകലെയും.
ഗുജറാത്തിന് 195 റൺസ് വിജയലക്ഷ്യം
12:17 AM Jan 17, 2019 | Deepika.com