ന്യൂഡല്‍ഹി: എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് രാജിവച്ചു. ഗ്രൂപ്പ് എയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബഹറിനോടു തോറ്റാണ് ഇന്ത്യ പുറത്തായത്. ഇഞ്ചുറി ടൈമിലെ പെനല്‍റ്റിയാണ് ഇന്ത്യയെ പുറത്താക്കിയത്. 90 മിനിറ്റ് വരെ ഗോള്‍രഹിതമായി നിന്ന മത്സരത്തില്‍ പ്രണോയ് ഹാല്‍ദര്‍ ബെഹറിന്റെ ഹമദ് അയ്ഷാംസനെ ഫൗള്‍ ചെയ്തിനായിരുന്നു. റഫറി പെനല്‍റ്റി സ്പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത ജമാല്‍ റഷീദ് വലകുലുക്കുകയും ചെയ്തു. ഇതോടെ ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ എന്ന ഇന്ത്യയുടെ മോഹം പൊലിയുക ചെയ്തു.
2015ല്‍ വിം കോവര്‍മാന്‍സിനു പകരക്കാരനായാണ് ഇംഗ്ലീഷുകാരനായ കോണ്സ്റ്റന്റൈന് ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തുന്നത്. 2002 മുതല്‍ 2005 വരെ അദ്ദേഹം ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു. അമ്പത്തിയാറുകാരനായ കോണ്സ്റ്റന്റൈന് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നാലു വര്‍ഷത്തിനു ശേഷം ഇന്ത്യ റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളിലെത്തി. “കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ ടീമിനൊപ്പമുണ്ട്. ടീമിന് ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അത് നിറവേറ്റി’’, രാജിക്കു ശേഷം കോണ്സ്റ്റന്റൈന് പറഞ്ഞു.
2015ല്‍ കോണ്സ്റ്റന്റൈന് പരിശീലകനായി ചുമതലയേറ്റശേഷം ഇന്ത്യന്‍ ഫുട്ബോള്‍ വളര്‍ച്ച നേടി. 2018 ലോകകപ്പിനു യോഗ്യതയ്ക്കുള്ള പ്രധാന ഗ്രൂപ്പില്‍ ഇന്ത്യയെത്തി. 2016 ജനുവരിയില്‍ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായി.
കോണ്‍സ്റ്റന്റൈനു കീഴില്‍ ഇന്ത്യ 2016 മുതല്‍ 2018 മാര്‍ച്ച് വരെ തുടര്‍ച്ചയായി 13 കളിയില്‍ തോല്‍വി അറിയാതെ നീങ്ങി. ഇതില്‍ 11 ജയമുണ്ടായിരുന്നു. 2018 മാര്‍ച്ചില്‍ കിര്‍ഗിസ്ഥാനാണ് ഇന്ത്യയുടെ പരാജയമറിയാതെയുള്ള കുതിപ്പ് അവസാനിപ്പിച്ചത്. ഇതിനിടെയാണ് ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത നേടിയതും.
സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവച്ചു
11:11 PM Jan 15, 2019 | Deepika.com