ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ ഉൾപ്പെടെ പത്തുപേർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പോലീസിന്റെ കുറ്റപത്രം. ഡൽഹി പോലീസ് സ്പഷൽ സെൽ പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 1,200 പേജുകളുണ്ട്.
കനയ്യ കുമാറിന് പുറമേ വിദ്യാർഥി യൂണിയൻ നേതാക്കളായിരുന്ന ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, അഖ്വീബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, ജമ്മു കാഷ്മീർ സ്വദേശികളായ റയീസ് റസൂൽ, ബഷാറത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവർക്കെതിരേയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 35 പ്രതികളുള്ള കേസിൽ സിപിഐ നേതാക്കളായ ഡി. രാജയുടെയും ആനി രാജയുടെയും മകൾ അപരാജിത രാജയും എഐഎസ്എഫ് നേതാവ് ഷെഹ്ല റാഷിദും പ്രതികളാണ്.
കനയ്യ കുമാർ ഉൾപ്പെടെ ആദ്യ പത്തു പേരാണ് പ്രധാന പ്രതിപ്പട്ടികയിൽ ഉള്ളത്. അപരാജിതയുടെയും ഷെഹ്ലയുടെയും പേരുകൾ കുറ്റപത്രത്തിലെ 12-ാം നന്പർ കോളത്തിലാണുള്ളത്.
കാന്പസിനുള്ളിൽ നടന്ന പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു എന്നും എന്നാൽ, ഇവർക്കെതിരേ മതിയായ തെളിവുകളില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇവർക്കെതിരേ നേരിട്ടു തെളിവുകളൊന്നുമില്ലെന്നും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കാമെന്നുമാണ് ഡൽഹി പോലീസ് പറയുന്നത്.
സംഭവം നടന്നു മൂന്നു വർഷത്തിന് ശേഷമാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. വീഡിയോ ദൃശ്യങ്ങളും, ദൃക്സാക്ഷി മൊഴികളും പോലീസ് സമർപ്പിച്ചിട്ടുണ്ട്. മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സുമിത് ആനന്ദ് കേസ് ഇന്നു പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. 1200 പേജുള്ള കുറ്റപത്രം പ്രത്യേകം പൂട്ടിയ ട്രങ്ക് പെട്ടിയിലാക്കിയാണ് ഡൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കാനെത്തിച്ചത്.
സെബി മാത്യു
കനയ്യ കുമാറിന് പുറമേ വിദ്യാർഥി യൂണിയൻ നേതാക്കളായിരുന്ന ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, അഖ്വീബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, ജമ്മു കാഷ്മീർ സ്വദേശികളായ റയീസ് റസൂൽ, ബഷാറത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവർക്കെതിരേയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 35 പ്രതികളുള്ള കേസിൽ സിപിഐ നേതാക്കളായ ഡി. രാജയുടെയും ആനി രാജയുടെയും മകൾ അപരാജിത രാജയും എഐഎസ്എഫ് നേതാവ് ഷെഹ്ല റാഷിദും പ്രതികളാണ്.
കനയ്യ കുമാർ ഉൾപ്പെടെ ആദ്യ പത്തു പേരാണ് പ്രധാന പ്രതിപ്പട്ടികയിൽ ഉള്ളത്. അപരാജിതയുടെയും ഷെഹ്ലയുടെയും പേരുകൾ കുറ്റപത്രത്തിലെ 12-ാം നന്പർ കോളത്തിലാണുള്ളത്.
കാന്പസിനുള്ളിൽ നടന്ന പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു എന്നും എന്നാൽ, ഇവർക്കെതിരേ മതിയായ തെളിവുകളില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇവർക്കെതിരേ നേരിട്ടു തെളിവുകളൊന്നുമില്ലെന്നും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കാമെന്നുമാണ് ഡൽഹി പോലീസ് പറയുന്നത്.
സംഭവം നടന്നു മൂന്നു വർഷത്തിന് ശേഷമാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. വീഡിയോ ദൃശ്യങ്ങളും, ദൃക്സാക്ഷി മൊഴികളും പോലീസ് സമർപ്പിച്ചിട്ടുണ്ട്. മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സുമിത് ആനന്ദ് കേസ് ഇന്നു പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. 1200 പേജുള്ള കുറ്റപത്രം പ്രത്യേകം പൂട്ടിയ ട്രങ്ക് പെട്ടിയിലാക്കിയാണ് ഡൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കാനെത്തിച്ചത്.
സെബി മാത്യു