അഡ്ലെയ്ഡ്: ഇന്ത്യക്ക് ഇന്ന് ജീവന്മരണപോരാട്ടം. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ്. മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ച സ്ഥിതിക്ക് ഇന്ത്യ ഇന്ന് ജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ പ്രതീക്ഷയുള്ളൂ.
ബാറ്റിംഗിലെ പാളിച്ചകള്‍
ആദ്യ മത്സരത്തിൽ അനായാസ ജയം നേടാനാകുമായിരുന്നിട്ടും ബാറ്റിംഗ് നിരയുടെ പ്രകടനമാണ് ഇന്ത്യയെ 34 റണ്‍സ് തോല്‍വിയിലേക്കു തള്ളിവിട്ടത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ടീമിന്റെ ബാറ്റിംഗ് ഓര്ഡറിനെത്തന്നെ ബാധിച്ചിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരത്തില്‍ കണ്ടത്. രോഹിത് ശര്‍മ 22-ാം ഏകദിന സെഞ്ചുറിയുമായി തകര്‍ത്തുകളിച്ചെങ്കിലും നല്ലൊരു പിന്തുണകൊടുക്കാന്‍ ആര്‍ക്കുമായില്ല.
മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമില്ലായ്മ ഇന്ത്യക്കു വലിയ പ്രശ്നമാണ്. മധ്യനിരയില്‍നിന്നുള്ള സംഭാവനകളും കുറഞ്ഞിരിക്കുകയാണ്. 96 പന്തില്‍ 51 റണ്‍സ് നേടിയ ധോണി രോഹിത്തിന് സ്ട്രൈക്കുകള്‍ കൈമാറുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ധോണിയുടെ പ്രകടനം നായകന് വിരാട് കോഹ് ലിയെയും പരിശീലകന് രവി ശാസ്ത്രിയെയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്.
അഞ്ചാമതായി ബാറ്റ് ചെയ്യുന്ന ധോണിയെ നാലാമനാക്കണമെന്ന് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരിഗണിക്കപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് ഇന്ത്യയുടെ പരിശീലക സെഷനില്‍ നിന്നു മനസിലാക്കാനായത്.
ധോണിയുടെ ബാറ്റിംഗ്
ആദ്യ മൂന്നു സ്ഥാനങ്ങളിൽ (രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ് ലി) 2016 മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. ഇടയ്ക്ക് ധോണി നാലാമതായി ബാറ്റിംഗിനിറങ്ങിയിട്ടുണ്ട്.
നാലാമനായി ധോണിക്ക് 52.95ന്റെ ശരാശരിയാണുള്ളത്. ധോണിയുടെ കരിയര്‍ ശരാശരിയെക്കാള്‍ (50.11) ഉയർന്നതാണിത്. ധോണിയുടെ ഇഷ്ട സ്ഥാനങ്ങളായ അഞ്ച് (50.70), ആറ് (46.33) ശരാശരിയെക്കാള്‍ മികച്ചതാണ് നാലാം സ്ഥാനത്തെ ശരാശരി.
നാലാം നമ്പറില്‍ മുന്‍ നായകന്റെ സ്ട്രൈക്ക് റേറ്റ് 94.21 മികച്ചതാണ്. ധോണിയുടെ കരിയര്‍ സ്ട്രൈക്ക് റേറ്റിനെക്കാള്‍ (87.60) ഉയർന്നതാണ് നാലാമതുള്ളത്. അഞ്ചാം സ്ഥാനത്ത് 86.08ഉം ആറാമത് 83.23 സ്ട്രൈക്ക് റേറ്റുമാണ് ഇന്ത്യയുടെ വിക്കറ്റ്കീപ്പര്ക്കുള്ളത്.
2016 ജനുവരില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ ഏകദിനം കളിച്ചപ്പോള്‍ രണ്ടു മത്സരങ്ങളില്‍ നാലാമനായി ഇറങ്ങിയെങ്കിലും ആകെ 18 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ബാറ്റിംഗ് നിരയില്‍ മാറ്റങ്ങള്‍
മുന്‍നിരയിലെ മൂന്നു ബാറ്റ്സ്മാന്മാര് ഫോമിലെത്തിയാല്‍ മധ്യനിരയിലെ ഭാരം കുറയും.നാലാം നമ്പറില്‍ വിശ്വസിക്കാവുന്ന ബാറ്റ്സ്മാനെന്ന് അമ്പാടി റായുഡു ഏഷ്യ കപ്പിനും വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള പരമ്പരയിലും തെളിയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും റായുഡു ഇന്നും നാലാം സ്ഥാനത്തു തന്നെയാകും ഇറങ്ങുക. രണ്ടാം മത്സരത്തിനു മുന്നോടിയായി ഇന്ത്യ ടീമിന്റെ ഷോര്‍ട്ട് ലിസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. ഓള് റൗണ്ടര്‍ വിജയ് ശങ്കര്‍ ഇന്നലെ എത്തിയെങ്കിലും ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ് നിരയെ ബാധിക്കാത്ത വിധത്തിലുള്ള മാറ്റമാകും ഉണ്ടാകുക. ദിനേശ് കാര്‍ത്തിക്കിനു പകരം കേദാര്‍ ജാദവ് ഇറങ്ങിയേക്കും. ജാദവിനെ പാര്‍ട് ടൈം ബൗളറായും ഉപയോഗിക്കാം.
സിഡ്നിയിലെ ബൗളിംഗ് നിരയെതന്നെ ഇറക്കാന്‍ സാധ്യതയുണ്ട്. ടീമിലെ ഏക ഓള്‍റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജ സ്ഥാനം ഉറപ്പാക്കും. അതുകൊണ്ട് യുസ് വേന്ദ്ര ചാഹല്‍ പുറത്തിരിക്കേണ്ടിവരും. ഖലീല്‍ അഹമ്മദിനു പകരം മുഹമ്മദ് സിറാജിനെ ഇറക്കാനുള്ള സാധ്യതള്ളിക്കളയാനാവില്ല.
ഓസ്ട്രേലിയയും ആദ്യ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. സിഡ്നിയില്‍ ഇറങ്ങിയ ടീമിനെ തന്നെയാകും ഓസീസ് ഇറക്കുക.
ലക്ഷ്യം ജയം മാത്രം
11:28 PM Jan 14, 2019 | Deepika.com