ഫ്രെഡ് പെറിയ്ക്കു ശേഷം ബ്രിട്ടന് കണ്ട ഏറ്റവും മഹാനായ താരത്തെ ഏറ്റവുമധികം വേദനിപ്പിച്ച കോര്ട്ടായിരിക്കും റോഡ് ലേവര്‍ അരീനയിലേത്. കാരണം അഞ്ചു തവണ ഫൈനലിലെത്തിയിട്ടും ഒരിക്കല്‍ പോലും കിരീടമുയര്ത്തുള്ള ഭാഗ്യം താരത്തിനുണ്ടായില്ല. ഇത്തവണ എല്ലാ അര്‍ഥത്തിലും അവസാന അവസരമാണ്. 22-ാം സീഡ് സ്പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ടാണ് നിലവില്‍ ലോക റാങ്കിംഗില്‍ 230-ാം സ്ഥാനത്തുള്ള മുറെയുടെ ആദ്യ റൗണ്ട് എതിരാളി. നിലവിലെ ഫോമില്‍ മുറെയ്ക്ക് ആദ്യ റൗണ്ട് കടക്കുക തന്നെ ബുദ്ധിമുട്ടാവും. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ താരം തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഇത്തവണയെങ്കിലും മുറെയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടാന്‍ കഴിയട്ടെയെന്നായിരിക്കും ഒട്ടുമിക്ക ടെന്നീസ് പ്രേമികളുടെയും പ്രാര്‍ഥന.
പുരുഷൻമാരിൽ സൂപ്പർ താരങ്ങൾ
മുന്‍നിര താരങ്ങളെല്ലാം മികച്ച പ്രതീക്ഷയിലാണ്. ഖത്തര്‍ ഓപ്പണില്‍ റോബര്‍ട്ട ബൗറ്റിസ്റ്റ അഗട്ടിനോടു തോറ്റെങ്കിലും തന്റെ ഇഷ്ടവേദിയായ റോഡ് ലേവര്‍ അരീനയില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്നു തന്നെയാണ് ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിന്റെ പ്രതീക്ഷ. അമേരിക്കയുടെ മിച്ചല്‍ ക്രൂഗറിനെയാണ് ജോക്കോവിച്ച് ആദ്യ റൗണ്ടില്‍ നേരിടുക. തുടര്‍ച്ചയായ മൂന്നാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ലക്ഷ്യമിട്ടാണ് പ്രായം തളര്‍ത്താത്ത സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കളത്തിലിറങ്ങുന്നത്. ഹോപ്മാന്‍ കപ്പിലെ കിരീടനേട്ടം എതിരാളികള്‍ക്ക് ഒരു മുന്നറിയിപ്പാണുതാനും. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ ഒന്നിലധികം നേട്ടങ്ങളാണ് ഫെഡ് എക്സ്പ്രസിനെ കാത്തിരിക്കുന്നത്.
ഏഴാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടത്തോടെ കിരീടങ്ങളുടെ എണ്ണത്തില്‍ റോയ് എമേഴ്സണെയും നൊവാക് ജോക്കാവിച്ചിനെയും മറികടന്ന് സ്വിസ് താരത്തിന് ഒറ്റയ്ക്ക് ഒന്നാമതെത്താം. മാത്രമല്ല കരിയറിലെ 100-ാം എടിപി കിരീടം എന്ന നേട്ടവും സ്വന്തമാകും. ഉസ്ബെക് താരം ടെന്നീസ് ഇസ്തോമിനെയാണ് ഫെഡറര്‍ ആദ്യ റൗണ്ടില്‍ നേരിടുക.
ലോക രണ്ടാം നമ്പര്‍ റഫേല്‍ നദാലും മികച്ച പ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയില്‍ ഉജ്വല പ്രകടനം പുറത്തെടുത്ത നദാലിനെ രണ്ടാം പകുതിയില്‍ പരിക്ക് പിടികൂടുകയായിരുന്നു. സീസണില്‍ ഇതുവരെ കളിക്കളത്തില്‍ ഇറങ്ങാതിരുന്ന നദാല്‍ ആദ്യ റൗണ്ടില്‍ ഓസ്ട്രേലിയയുടെ ജയിംസ് ഡക്ക്വര്ത്തിനെയാണ് നേരിടുക.
പുത്തന്‍തലമുറയിലെ ഏറ്റവും മികച്ച താരം എന്ന വിശേഷണമുള്ള ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ടൂര്‍ ഫൈനല്‍സ് കിരീടത്തോടെയാണ് കഴിഞ്ഞ സീസണ് അവസാനിപ്പിച്ചത്. ഹോപ്മാന്‍ കപ്പിന്റെ ഫൈനല്വരെയെത്താനും സാധിച്ചു. മികവിന്റെ പൂര്‍ണതയായി ഉയര്‍ത്തിക്കാട്ടാന്‍ ഒരു ഗ്രാന്സ്ലാം കിരീടം സ്വരേവിന് അത്യാവശ്യമാണ് താനും. സിഡ്നി ഇന്റര്‍നാഷണല്‍ കിരീടം നേടിയ ഓസീസ് കൗമാരതാരം അലക്സ് ഡി മിനോര്‍, ഓക് ലന്‍ഡ് ഓപ്പണ്‍ നേടിയ അമേരിക്കയുടെ ടെന്നീസ് സാന്ഡ്ഗ്രന് എന്നിവരും മികച്ച പോരാട്ടം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ്. മുന്‍നിര താരങ്ങളായ ഡൊമിനിക് തീം, മാരിന് സിലിച്ച്, കെയ് നിഷികോറി, കെവിന് ആന്ഡേഴ്സണ് എന്നിവരും ശ്രദ്ധാകേന്ദ്രങ്ങളാണ്.
താരം സെറീന
വനിതാ വിഭാഗത്തില്‍ 24-ാം റിക്കാര്‍ഡ് ഗ്രാന്സ്ലാം ലക്ഷ്യമിട്ടെത്തുന്ന സെറീന വില്യംസ് തന്നെയാണ് താരം. കഴിഞ്ഞ സീസണില്‍ ഒറ്റ ഗ്രാന്സ്ലാം പോലും നേടാനാകെ പോയതിന്റെ കേട് ഇത്തവണ തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് സെറീന കളത്തിലിറങ്ങുന്നത്.
കിരീടനേട്ടത്തോടെ കഴിഞ്ഞ യുഎസ് ഓപ്പണിന്റെ ഫൈനലില്‍ ഉണ്ടായ കയ്പ്പേറിയ അനുഭവങ്ങളെ മായ്ക്കാമെന്നും സെറീന കണക്കുകൂട്ടുന്നു. ജര്‍മനിയുടെ തത്യാന മരിയയാണ് സെറീനയുടെ ആദ്യ റൗണ്ട് എതിരാളി.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാസ്കി, ലോക ഒന്നാം നമ്പര്‍ റൊമാനിയയുടെ സിമോണ ഹാലെപ്, കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ജപ്പാന്റെ നവോമി ഒസാക്ക എന്നിവരും പ്രതീക്ഷയിലാണ്. രണ്ടു വട്ടം വിംബിള്‍ഡണ്‍ ചാമ്പ്യനായ ചെക്ക് താരം പെട്രോ ക്വിറ്റോവ സിഡ്നി ഇന്റര്‍നാഷണല്‍ കിരീടം നേടിയാണ് തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമറിയിച്ച് പ്രജ്നേഷ് ഗുണേശ്വരന് കളത്തിലിറങ്ങുന്നുണ്ട്. ഗുണേശ്വരന്റെ കരിയറിലെ ആദ്യ ഗ്രാൻസ് ലാം ടൂര്‍ണമെന്റാണിത്. അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയാണ് ഗുണേശ്വരന്റെ എതിരാളി. ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-ദിവിജ് സഖ്യവും ഇറങ്ങും.
അജിത് ജി. നായർ