തൃശൂർ: എഴുപത്തേഴാം വയസിൽ മുൻ എംഎൽഎ എം.ജെ. ജേക്കബ് ലോംഗ്ജംപ് പിറ്റിൽ ചാടിയെടുത്തതു തിളക്കമാർന്ന സ്വർണം. തൃശൂർ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയത്തിൽ നടക്കുന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലാണ് ജേക്കബ് വീണ്ടും താരമായത്. ലോംഗ്ജംപിലും മുന്നൂറു മീറ്റർ ഹർഡിൽസിലുമാണ് ജേക്കബ് മത്സരിച്ചത്.
സ്കൂളിലും കോളജിലും പഠിച്ചിരുന്നപ്പോൾ ആറര മീറ്റർ ദൂരേക്കു ചാടിയിരുന്ന അദ്ദേഹം ഇന്നലെ ചാടിയത് മൂന്നര മീറ്ററാണ്. എഴുപത്തേഴാം വയസിൽ അത്രയും ചാടാനായതു നിത്യേനെയുള്ള വ്യായാമത്തിന്റെ കരുത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏഴു വർഷം മുമ്പ് ജപ്പാനിൽ നടന്ന ഏഷ്യ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4 x 400, 4 x 100 മീറ്റർ ഹർഡിൽസ് മത്സരങ്ങളിൽ വെള്ളിമെഡൽ നേടിയിരുന്നു. കൂത്താട്ടുകുളത്തിനടുത്തു വടകര സെന്റ് ജോണ്സ് സ്കൂളിലും പിന്നീട് ആലുവ യുസി കോളജിലും പഠിച്ചിരുന്നപ്പോഴെല്ലാം അത്ലറ്റിക് ചാമ്പ്യനായിരുന്നു ജേക്കബ്.
പിന്നീട് എഫ്എസിടിയിൽ മാനേജരായി ജോലിക്കു ചേർന്നപ്പോഴും കായികരംഗത്തോടു മുഖംതിരിച്ചില്ല. മുടങ്ങാതെ പ്രാക്ടീസ് തുടർന്നു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നപ്പോഴും ആരോഗ്യപാലന വ്യായാമവും സ്പോർട്സും ഒപ്പമുണ്ടായിരുന്നു.
2006 ൽ പിറവം നിയമസഭാ മണ്ഡലത്തിൽനിന്ന് മുൻമന്ത്രി ടി.എം. ജേക്കബിനെ അയ്യായിരത്തിലേറെ വോട്ടിനു പരാജയപ്പെടുത്തി നിയമസഭയിൽ എത്തി. അങ്ങനെ കേരള നിയമസഭയിലെയും മികച്ച താരമായി.
ആരോഗ്യത്തിന്റെയും സ്പോർട്സിലെ മെഡൽക്കൊയ്ത്തിന്റെയും രഹസ്യമെന്താണെന്നു ജേക്കബ് തുറന്നുപറയും: നിത്യേനെയുള്ള വ്യായാമം, മിതമായ ഭക്ഷണം. ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേൽക്കും. നാലരമുതൽ നാലു കിലോമീറ്റർ നടത്തം. തിരികെ ജോഗിംഗ് ആണ്. എല്ലാം കൃത്യമായാൽ അസുഖങ്ങളെ ഭയക്കാതെ ജീവിക്കാം എന്നാണ് ഈ സുവർണ താരത്തിന്റെ അഭിപ്രായം.
എഴുപത്തേഴിലും സുവർണതാരം
12:40 AM Jan 13, 2019 | Deepika.com