അബുദാബി: നോക്കൗട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യവുമായി എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിലെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആതിഥേയരായ യുഎഇ ആണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യക്ക് സമനിലയായാൽപോലും നോക്കൗട്ട് ഉറപ്പിക്കാം. എന്നാൽ, ആദ്യ മത്സരത്തിൽ ബെഹറിനോട് സമനില വഴങ്ങിയ യുഎഇക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇന്ന് ഇന്ത്യയെ കീഴടക്കിയാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷ സജീവമായി നിലനിർത്താൻ അവർക്കു സാധിക്കൂ. എന്നാൽ, ആതിഥേയരുടെ ആക്രമണം ചെറുത്ത് രണ്ടാം ജയമാണ് സുനിൽ ഛേത്രിയും സംഘവും ലക്ഷ്യംവയ്ക്കുന്നത്. ഗ്രൂപ്പിലെ ഗോൾ ശരാശരിയിൽ +3 ആണ് ഇന്ത്യക്ക്.
ആദ്യ മത്സരത്തിൽ തായ്ലൻഡിനെതിരേ ഇരട്ട ഗോൾ നേടിയ സുനിൽ ഛേത്രിയുടെ സ്കോറിംഗ് പാടവമാണ് ഇന്ത്യയുടെ കരുത്ത്. ഛേത്രിക്കൊപ്പം യുവതാരം അനിരുദ്ധ ഥാപ്പയും ജെജെയും ഗോൾ നേടിയതും ഇന്ത്യയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
ഫുട്ബോൾ കളത്തിൽ സജീവമായുള്ളവരിൽ ഗോളടിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഛേത്രി. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ (65 ഗോൾ) മറികടന്ന് 67 ഗോളുമായാണ് ഛേത്രി നിലകൊള്ളുന്നത്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (85 ഗോൾ) മാത്രമാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്.
ചരിത്രം പ്രതികൂലം
യുഎഇക്കെതിരായ പോരാട്ട ചരിത്രം ഇന്ത്യക്ക് ഓർമിക്കത്തക്കതല്ല. 13 പ്രാവശ്യം ഇരുവരും നേർക്കുനേർ ഇറങ്ങിയതിൽ രണ്ട് ജയം മാത്രം നേടാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. 1979 ഒക്ടോബർ 21ന് നടന്ന ആദ്യ മത്സരം ഗോൾ രഹിത സമനിലയായിരുന്നു. തുടർന്ന് 1981ൽ ഇന്ത്യ 2-0ന്റെ ജയം നേടി. പിന്നടിങ്ങോട്ടു നടന്ന അഞ്ച് മത്സരങ്ങളിലും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. 2001 ഏപ്രിൽ എട്ടിനാണ് ഇന്ത്യക്ക് പിന്നീട് യുഎഇയെ കീഴടക്കാൻ സാധിച്ചത്. അവസാനം ഇരു ടീമുകളും മുഖാമുഖം ഇറങ്ങിയ അഞ്ച് മത്സരങ്ങളിൽ രണ്ട് എണ്ണം സമനിലയായപ്പോൾ മൂന്നിൽ യുഎഇ ജയിച്ചു. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 2011 ജൂലൈയിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ഇന്ത്യയിൽവച്ച് നടന്ന അന്നത്തെ പോരാട്ടം 2-2 സമനിലയിൽ കലാശിച്ചു.
നിലവിലെ ഫോം
അവസാനം കളിച്ച അഞ്ച് കളികളിൽ ഇന്ത്യക്കും യുഎഇക്കും ഒരു ജയം നേടാനേ സാധിച്ചുള്ളൂ. രണ്ട് തോൽവിയും രണ്ട് സമനിലയുമാണ് പിന്നീടുള്ളത്. ഇന്ത്യയുടെ ജയം കഴിഞ്ഞ മത്സരത്തിൽ തായ്ലൻഡിനെതിരേയായിരുന്നു. യുഎഇ അവസാനമായി ജയിച്ചത് 2018 നവംബർ 20ന് യെമനെതിരായ സൗഹൃദ മത്സരത്തിലും.
5,000 ടിക്കറ്റ്
ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്പ് യുഎഇ ആദ്യം ചെയ്തത് മത്സരത്തിന്റെ 5,000 ടിക്കറ്റുകൾ കരസ്ഥമാക്കുക എന്നതായിരുന്നു. ഗാലറിയിൽ യുഎഇ ആരാധകരെ തിക്കിനിറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. യുഎഇ ഫുട്ബോൾ അസോസിയേഷനാണ് മത്സരത്തിന്റെ 5,000 ടിക്കറ്റുകൾ വാങ്ങിയത്. യുഎഇയിൽ ജോലി ആവശ്യങ്ങൾക്കായി എത്തിയ ഇന്ത്യക്കാരടക്കമുള്ളവർ ഗാലറിയിൽ നിറയാതിരിക്കാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യ x യുഇഎ
മത്സരം: 13
ഇന്ത്യൻ ജയം: 02
സമനില: 03
തോൽവി: 08
ഇന്ത്യ അടിച്ച ഗോൾ: 07
വഴങ്ങിയ ഗോൾ: 25
ലക്ഷ്യം നോക്കൗട്ട് ; എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യ x യുഇഎ മത്സരം ഇന്ന്
12:56 AM Jan 10, 2019 | Deepika.com