അബുദാബിയിൽ നടക്കുന്ന ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷന്റെ (എഎഫ്സി) ഏഷ്യാകപ്പ് ഫുട്ബോളിൽ ഇന്ത്യ നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നതു ശുഭപ്രതീക്ഷയിൽ. ആതിഥേയരായ യുഎഇ ആണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യമത്സരത്തിൽ തായ്ലൻഡിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കു തകർത്താണ് യുഎഇയെ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നത്. ആറു ഗ്രൂപ്പുകളിൽ നാലിലെയും മൂന്നാംസ്ഥാനക്കാർ പ്രീക്വാർട്ടറിൽ എത്തുമെന്നിരിക്കേ ആദ്യമത്സരത്തിൽ തായ്ലൻഡിനെതിരേ നേടിയ വൻ വിജയം ഇന്ത്യയെ നോക്കൗട്ടിലേക്കടുപ്പിക്കുകയാണ്. ഇനിയുള്ള രണ്ടു മത്സരങ്ങളിലും വൻ പരാജയം ഒഴിവാക്കിയാൽ ഇന്ത്യക്കു പ്രീക്വാർട്ടർ പ്രതീക്ഷയുണ്ട്. 14നു ബഹറിനുമായാണ് ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. ആദ്യമത്സരത്തിൽ ബെഹറിനോടു (1-1) സമനില വഴങ്ങിയവരാണ് യുഎഇ. അതുകൊണ്ടുതന്നെ ഇന്ത്യയും യുഎഇയും തമ്മിലുള്ള മത്സരത്തിനു തീവ്രതയേറും.
സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ കണ്ടുവരുന്ന സ്ഥിരതയാർന്ന പ്രകടനം നാളെ യുഎഇക്കെതിരേ പുറത്തെടുത്താൽ നീലക്കടുവകൾക്ക് മുന്നോട്ടുള്ള പോക്ക് ആശാവഹമായിരിക്കും. ആതിഥേയരെന്ന നിലയിൽ യുഎഇക്കു ലഭിക്കുന്ന പിന്തുണ ശക്തമായിരിക്കുമെങ്കിലും ഇന്ത്യക്കും ഒട്ടും മോശമല്ലാത്ത ആനുകൂല്യം ലഭിക്കും. മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ഏറെയുള്ള നാടാണിത്.
ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ 2002 ലോകകപ്പ് ഫുട്ബോളിന്റെ ഏഷ്യൻ മേഖലാ യോഗ്യതാ റൗണ്ടിൽ ഇന്ത്യയും യുഎഇയും തമ്മിലേറ്റുമുട്ടിയിട്ടുണ്ട്. ഇരു ടീമുകളും ഓരോ ജയം നേടി പിരിയുകയായിരുന്നു മത്സരത്തിൽ. 2001 ഏപ്രിൽ എട്ടിനായിരുന്നു അത്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം. സുഖ്വിന്ദർ സിംഗ് ആയിരുന്നു ഇന്ത്യൻ കോച്ച്. ഹോംമാച്ചിൽ ഇന്ത്യ യുഎഇയെ ഒരു ഗോളിനു കീഴ്പ്പെടുത്തിയതു സംഭവബഹുലമായി. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ 71-ാം മിനിറ്റിൽ ഇന്ത്യ ഗോൾ നേടി. ആർ.സി. പ്രകാശിന്റെ പകരക്കാരനായി ഇറങ്ങിയ ഐ.എം. വിജയന്റെ മനോഹരമായ പാസിൽ ഗോവ സാൽഗോക്കർ താരം ജൂൾസ് ആൾബർട്ടോയാണ് നിർണായക ഗോൾ നേടിയത്. ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, കെ.വി. ധനേഷ് എന്നിവരായിരുന്നു അന്ന് ഇന്ത്യൻ ജഴ്സിയണിഞ്ഞിരുന്ന മലയാളി താരങ്ങൾ. ബൈച്ചുംഗ് ബൂട്ടിയ ആയിരുന്നു ഇന്ത്യൻ നായകൻ.
പിന്നീട് ഏപ്രിൽ 26നു യുഎഇയിലെ ഖലീഫ ബിൻ സയിദ് സ്റ്റേഡിയത്തിൽ നടന്ന എവേ മാച്ചിൽ ഇന്ത്യ ഇതേ സ്കോറിനു യുഎഇയോടു പരാജയപ്പെട്ടു. മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ ചുവപ്പുകാർഡു കണ്ടു പുറത്തുപോയിരുന്നു.
വീണ്ടും ഇന്ത്യയും യുഎഇയും മുഖാമുഖം വരുമ്പോൾ മത്സരം തീപാറുമെന്നു പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ നിര തന്നെയായിരിക്കും യുഎഇക്കെതിരേ ഇറങ്ങാൻ സാധ്യത.
യുഎഇയോട് ഇന്ത്യ നന്നായി പൊരുതുമെന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നിരീക്ഷകനായ ഐ.എം. വിജയൻ പറഞ്ഞു. ഇതേ അഭിപ്രായമാണ് ഇന്ത്യൻ മുൻതാരം ജോപോൾ അഞ്ചേരിയും പങ്കുവച്ചത്.
ഇന്ത്യയെ തോൽപ്പിക്കാൻ എളുപ്പം സാധിക്കില്ലെന്ന സുനിൽ ഛേത്രിയുടെ വാക്കുകൾ ഓരോ ഇന്ത്യൻ താരത്തിനും ആവേശവും ആത്മവിശ്വാസവും പകരുമെന്നുറപ്പ്.
വി. മനോജ്
തോറ്റിട്ടുണ്ട്, യുഎഇ ഇന്ത്യയോട്
12:53 AM Jan 09, 2019 | Deepika.com