പെർത്ത്: അവസാന ദിനമായ ഇന്നലെ പെർത്തിൽ അത്ഭുതങ്ങൾ സംഭവിച്ചില്ല. ഇന്ത്യൻ ആരാധകരുടെ പ്രാർഥനയ്ക്കു ഫലമുണ്ടായുമില്ല. രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 146 റണ്‍സിന് ഓസ്ട്രേലിയ പരാജയപ്പെടുത്തി. അഞ്ചാം ദിനം വെറും 15 ഓവർമാത്രമേ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. 287 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 140ൽ അവസാനിച്ചു. സ്കോർ: ഓസ്ട്രേലിയ 326, 243. ഇന്ത്യ 283, 140.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ അഞ്ചാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 24 റണ്‍സുമായി ഹനുമ വിഹാരിയും ഒന്‍പത് റണ്‍സുമായി ഋഷഭ് പന്തുമായിരുന്നു ക്രീസിൽ. ഇവരുടെ കൂട്ടുകെട്ട് 119ൽ എത്തിയപ്പോൾ വിഹാരിയുടെ (28 റണ്‍സ്) പുറത്താകലിലൂടെ അവസാനിച്ചു. 30 റണ്‍സുമായി പന്തും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതിരോധം തീർന്നു. ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണ്‍ ആണ് മാൻ ഓഫ് ദ മാച്ച്.
കോഹ്ലിയുടെ തന്ത്രം പാളി
ശക്തമായ സ്പിൻ ആക്രമണം ഇല്ലാതെയാണ് ഇന്ത്യ പെർത്തിൽ കളിച്ചത്. ഹനുമ വിഹാരി സ്പിന്നറുടെ റോളിലെത്തിയെങ്കിലും രണ്ട് ഇന്നിംഗ്സിലുമായി 28 ഓവർ മാത്രമേ എറിഞ്ഞുള്ളൂ. സ്പിൻ ആക്രമണം നടത്താതിരുന്നതിനെയും ഭുവനേശ്വർ കുമാറിനു പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തിയതിനെയും മത്സരശേഷം കോഹ്ലി ന്യായീകരിച്ചു. ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നേടിയത് മാത്രമാണ് ഉമേഷിന്റെ സംഭാവന. ചെറിയ പരിക്കുണ്ടെങ്കിലും അശ്വിനെ വേണമെങ്കിൽ കളിപ്പിക്കാമായിരുന്നു. ടീമിലെ മറ്റൊരു സ്പിന്നറായ രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തിയുമില്ല.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 326. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 283. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: 243.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: രാഹുൽ ബി സ്റ്റാർക്ക് 0, വിജയ് ബി ലിയോണ്‍ 20, പൂജാര സി പെയ്ൻ ബി ഹെയ്സൽവുഡ് 4, കോഹ്ലി സി ഖവാജ ബി ലിയോണ്‍ 17, രഹാനെ സി ഹെഡ് ബി ഹെയ്സൽവുഡ് 30, വിഹാരി സി ഹാരിസ് ബി സ്റ്റാർക്ക് 28, പന്ത് സി ഹാൻഡ്സ്കോന്പ് ബി ലിയോണ്‍ 30, ഉമേഷ് സി ആൻഡ് ബി സ്റ്റാർക്ക് 2, ഇഷാന്ത് സി പെയ്ൻ ബി കമ്മിൻസ് 0, ഷാമി നോട്ടൗട്ട് 0, ബുംറ സി ആൻഡ് ബി കമ്മിൻസ് 0, എക്സ്ട്രാസ് 9, ആകെ 56 ഓവറിൽ 140.
ബൗളിംഗ്: സ്റ്റാർക്ക് 17-3-46-3, ഹെയ്സൽവുഡ് 11-3-24-2, കമ്മിൻസ് 9-0-25-2, ലിയോണ്‍ 19-3-39-2.
അത്ഭുതമില്ല, തോറ്റു!
12:58 AM Dec 19, 2018 | Deepika.com