പെർത്ത്: ഇന്ത്യ കാത്തിരിക്കുന്നത് പെർത്തിൽ ഇന്ന് അത്ഭുതം സംഭവിക്കുന്നതിനായി. രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ അവസാനദിനമായ ഇന്ന് ഇറങ്ങും. ക്രീസിൽ തുടരുന്ന ഹനുമ വിഹാരിയും ഋഷഭ് പന്തും ഇന്ത്യയെ തോളിലേറ്റുന്നതിനായാണ് ആരാധകർ കാത്തിരിക്കുന്നത്. മറ്റൊരു വി.വി.എസ്. ലക്ഷ്മണും രാഹുൽ ദ്രാവിഡുമായി ഇവർ അവതരിച്ചാൽ ഇന്ത്യ കാത്തിരിക്കുന്ന അത്ഭുതം പെർത്തിൽ സംഭവിച്ചേക്കും.
287 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യ നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിലാണ്. 24 റണ്‍സുമായി വിഹാരിയും ഒന്‍പത് റണ്‍സുമായി പന്തുമാണ് ക്രീസിലുള്ളത്. ഇന്ത്യൻ നിരയിൽ ഇനി ശേഷിക്കുന്ന അംഗീകൃത രണ്ട് ബാറ്റ്സ്മാന്മാരാണ് ഇവർ. ഇവർ പരാജയപ്പെടുന്നിടത്ത് ഇന്ത്യയുടെ പ്രതീക്ഷ അസ്തമിക്കും. സ്കോർ: ഓസ്ട്രേലിയ 326, 243. ഇന്ത്യ 283, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112.
പെയ്നിന്റെ സ്ലെഡ്ജിംഗ്
ഇന്ത്യൻ ഓപ്പണർ മുരളി വിജയ്ക്കെതിരേ ഓസീസ് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായി ടിം പെയ്നിന്റെ സ്ലെഡ്ജിംഗ് ആണ് ഇന്നലെ കളത്തിലെ ചൂടേറിയ രംഗങ്ങളിൽ ഒന്നായത്. 20 റണ്‍സ് എടുത്ത വിജയ്യെ നഥാൻ ലിയോണ്‍ ബൗൾഡ് ആക്കുകയായിരുന്നു. മുരളീ, കോഹ്ലി നിങ്ങളുടെ ക്യാപ്റ്റനാണെന്ന് എനിക്കറിയാം. സത്യമായും നിങ്ങൾക്ക് അയാളെ ഒരു വ്യക്തിയെന്ന നിലയിൽ ഇഷ്ടപ്പെടാൻ സാധിക്കില്ല - പെയ്നിന്റെ വാക്കുകൾ ഇതായിരുന്നു. സ്റ്റംപിലെ മൈക്രോഫോണിലൂടെയാണ് ഇത് പുറത്തുവന്നത്. കോഹ്ലിയും (17 റണ്‍സ്) വിജയ്യും മൂന്നാം വിക്കറ്റിൽ 35 റണ്‍സ് നേടിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ അജിങ്ക്യ രാഹനെ പുറത്തായതിനു സമാനമായി ലിയോണിന്റെ പന്തിൽ ഫസ്റ്റ് സ്ലിപ്പ് ക്യാച്ചിലൂടെയായിരുന്നു കോഹ്ലി പുറത്തായത്. ഓപ്പണർ രാഹുൽ പൂജ്യത്തിനും ചേതേശ്വർ പൂജാര നാല് റണ്‍സിനും രഹാനെ 30 റണ്‍സിനും മടങ്ങിയപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 എന്ന നിലയിലേക്ക് പതിച്ചു.
ഷാമി, ബുംറ
നാല് വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയത്. 41 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഉസ്മാൻ ഖവാജ (72 റണ്‍സ്) അർധസെഞ്ചുറി പിന്നിട്ടു. ടിം പെയ്നും (37 റണ്‍സ്) ഖവാജയും ആറാം വിക്കറ്റിൽ 72 റണ്‍സ് നേടി.
56 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയും 39 റണ്‍സ് നല്കി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുമാണ് ഓസ്ട്രേലിയയെ 243ൽ ഒതുക്കിയത്. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഷാമിയുടെ കരിയറിലെ മികച്ച ബൗളിംഗ് പ്രകടനമാണ് പെർത്തിലേത്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 326.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 283.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: ഹാരിസ് ബി ബുംറ 20, ഫിഞ്ച് റിട്ടയേർഡ് ഹർട്ട് 25, ഖവാജ സി പന്ത് ബി ഷാമി 72, ഷോണ്‍ മാർഷ് സി പന്ത് ബി ഷാമി 5, ഹാൻഡ്സ്കോന്പ് എൽബിഡബ്ല്യു ബി ഇഷാന്ത് 13, ഹെഡ് സി ഇഷാന്ത് ബി ഷാമി 19, പെയ്ൻ സി കോഹ് ലി ബി ഷാമി 37, കമ്മിൻസ് ബി ബുംറ 1, സ്റ്റാർക്ക് ബി ബുംറ 14, ലിയോണ്‍ സി വിഹാരി ബി ഷാമി 5, ഹെയ്സൽവുഡ് നോട്ടൗട്ട് 17, എക്സ്ട്രാസ് 15, ആകെ 93.2 ഓവറിൽ 243.
ബൗളിംഗ്: ഇഷാന്ത് 16-1-45-1, ബുംറ 25.2-10-39-3, ഷാമി 24-8-56-6, ഉമേഷ് 14-0-61-0, വിഹാരി 14-4-31-0.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: രാഹുൽ ബി സ്റ്റാർക്ക് 0, വിജയ് ബി ലിയോണ്‍ 20, പൂജാര സി പെയ്ൻ ബി ഹെയ്സൽവുഡ് 4, കോഹ്ലി സി ഖവാജ ബി ലിയോണ്‍ 17, രഹാനെ സി ഹെഡ് ബി ഹെയ്സൽവുഡ് 30, വിഹാരി നോട്ടൗട്ട് 24, പന്ത് നോട്ടൗട്ട് 9, എക്സ്ട്രാസ് 8, ആകെ 41 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112.
ബൗളിംഗ്: സ്റ്റാർക്ക് 10-2-28-1, ഹെയ്സൽവുഡ് 11-3-24-2, കമ്മിൻസ് 8-0-24-0, ലിയോണ്‍ 12-2-30-2.
അഞ്ചിന് 112
പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ 287 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യ നാലാം ദിനം അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റണ്‍സ് എന്ന നിലയിൽ. അഞ്ച് വിക്കറ്റ് കൈയിലിരിക്കേ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 175 റണ്‍സ്. ഹനുമ വിഹാരിയും (24 നോട്ടൗട്ട്) ഋഷഭ് പന്തുമാണ് (ഒന്‍പത് നോട്ടൗട്ട്) ക്രീസിൽ.
ഷാമി 6-56
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 243ന് പുറത്താക്കാൻ ഇന്ത്യയെ സഹായിച്ചത് മുഹമ്മദ് ഷാമിയുടെ ആറ് വിക്കറ്റ് പ്രകടനം. 56 റണ്‍സ് വഴങ്ങിയാണ് ഷാമി ആറ് വിക്കറ്റ് വീഴ്ത്തിയത്. ഷാമിയുടെ മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടനവുമാണിത്.
അത്ഭുതം കാത്ത് ഇന്ത്യ !
01:06 AM Dec 18, 2018 | Deepika.com