തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഡൽഹിക്കെതിരേ മിന്നും ജയം. ഇന്നിംഗ്സിനും 27 റണ്‍സിനുമാണ് കേരളം ഡൽഹിയെ പരാജയപ്പെടുത്തിയത്. ജലജ് സക്സേന ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ വിറപ്പിച്ചപ്പോൾ കേരളത്തിന്റെ വിജയം എളുപ്പമായി.
കേരളം ആദ്യ ഇന്നിംഗ്സിൽ ഉയർത്തിയ 320 റണ്‍സ് പിൻതുടർന്ന ഡൽഹി ആദ്യ ഇന്നിംഗ്സിൽ 139 റണ്‍സിനും രണ്ടാം ഇന്നിംഗ്സിൽ 154 റണ്‍സിനും ഓൾ ഒൗട്ടായി. ഇതോടെ ഇന്നിംഗ്സിനും 27 റണ്‍സിനും എന്ന തകർപ്പൻ ജയം കേരളം സ്വന്തമാക്കി. ഓൾ റൗണ്ടർ പ്രകടനം കാഴ്ചവച്ച കേരളത്തിന്റെ അതിഥി താരം ജലജ് സക്സേനയാണ് മാൻ ഓഫ് ദ മാച്ച്. എട്ടാമനായി ഇറങ്ങി 68 റണ്‍സ് സ്വന്തമാക്കിയ ജലജ് രണ്ട് ഇന്നിംഗ്സുകളിലുമായി 88 റണ്‍സ് വിട്ടുകൊടുത്ത് ഒന്‍പത് വിക്കറ്റുകളും പിഴുതു. ഇന്നിംഗ്സ് വിജയത്തോടെ കേരളം ഏഴുപോയിന്റാണ് സ്വന്തമാക്കിയത്.
ചതുർദിന മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും പി. രാഹുലും(77) ജലജ് സക്സേനയും(68) വിനൂപ് ഷീലാ മനോഹരനും (77) നടത്തിയ മികച്ച പ്രകടനമാണ് കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ 300 നു മുകളിൽ കടത്തിയത്.
തുടർന്ന് ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഡൽഹി ജലജ് സക്സേനയ്ക്ക് മുന്നിൽ തകർന്നടിയുന്നതാണ് കണ്ടത്. മൂന്നിന് 52 എന്ന നിലയിൽ നിന്നും എട്ടിന് 132 എന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തി. ഒടുവിൽ 139 റണ്‍സിന് അവർ ഓൾ ഒൗട്ടായി.
വീണ്ടും ഡൽഹിയെ ആതിഥേയർ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനയച്ചു. ഇന്നിംഗ്സ് തോൽവി ഒഴിവാക്കണമെങ്കിൽ 181 റണ്‍സ് കണ്ടെത്തേണ്ട സ്ഥിതി. രണ്ടാം ഇന്നിംഗ്സിൽ ആദ്യ പന്തിൽ തന്നെ കേരളം ഡൽഹിയുടെ ആദ്യ വിക്കറ്റ് പിഴുതു. 21 റണ്‍സ് എടുക്കുന്നതിനിടെ നാലു ബാറ്റ്സ്മാൻമാർ പവലിയനിലേക്ക് മടങ്ങി. ജലജ് സക്സേനയും സന്ദീപ് വാര്യരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
തോമസ് വർഗീസ്
കേരളത്തിനു മിന്നും ജയം
10:43 PM Dec 16, 2018 | Deepika.com