ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നത് ഇത് 12-ാം തവണ. ഇക്കാലയളവിൽ ഇതാദ്യമായി ജയത്തോടെ ഇന്ത്യ പരന്പരയ്ക്ക് തുടക്കമിട്ടു. ചരിത്രം കുറിച്ച് അഡ്ലെയ്ഡിൽ ഇന്ത്യ ജയം നേടിയപ്പോൾ തകർന്നത് ഓസ്ട്രേലിയയുടെ തലക്കനംതന്നെ.
എന്നാൽ, ഓസീസ് പര്യടന ചരിത്രത്തിൽ ഇന്ത്യയുടെ ആറാം ജയംമാത്രമായിരുന്നു അഡ്ലെയ്ഡിലേത് എന്നത് വസ്തുതതന്നെ. 1-0ന്റെ ലീഡുമായി പെർത്തിലേക്ക് എത്തുന്പോൾ ഇന്ത്യക്കും ആരാധകർക്കും സ്വപ്നങ്ങളേറെ. 2008ൽ അനിൽ കുംബ്ലെയുടെ നേതൃത്വത്തിൽ പെർത്തിൽ ഇന്ത്യ ജയം നേടിയിരുന്നു. ആ ചരിത്രം ആവർത്തിക്കാൻ വിരാട് കോഹ്ലിക്കും സംഘത്തിനും കഴിയുമോയെന്നാണ് കണ്ടറിയേണ്ടത്.
പൂജാര, വിജയ്
വിദേശ പിച്ചുകളിൽ പരുങ്ങലിലാകുന്ന ചേതേശ്വർ പൂജാരയെ അല്ല അഡ്ലെയ്ഡിൽ കണ്ടത്. മൂന്നാം നന്പറിന്റെ കാര്യഗൗരവത്തിൽ ബാറ്റേന്തിയ പൂജാര ആദ്യ ഇന്നിംഗ്സിൽ 123ഉം രണ്ടാം ഇന്നിംഗ്സിൽ 71ഉം റണ്‍സ് വീതം നേടി രണ്ട് ഇന്നിംഗ്സിലും ഇന്ത്യയുടെ ടോപ് സ്കോററായി. അതിന്റെ ഫലമായി പൂജാര മാൻ ഓഫ് ദ മാച്ചുമായി. ഇംഗ്ലണ്ട് പര്യടനത്തിൽ സതാംപ്ടണ് ടെസ്റ്റിൽ 72ഉം 132 നോട്ടൗട്ടും നേടിയതുമുതൽ പൂജാരയുടെ ബാറ്റിംഗ് വഴിത്തിരിവിലായതായി നിരീക്ഷകർ വിലയിത്തി.
എന്നാൽ, ഈ വർഷം നാല് സെഞ്ചുറിയും നാല് അർധസെഞ്ചുറിയും നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി നിറംമങ്ങി. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ 34ഉം റണ്‍സ് നേടാനേ ക്യാപ്റ്റനു സാധിച്ചുള്ളൂ.
ഇന്ത്യ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഓപ്പണർ മുരളി വിജയ്യുടെ മോശം പ്രകടനവും യുവതാരം പൃഥ്വി ഷായുടെ പരിക്കുമാണ്. പൃഥ്വി പരിക്കേറ്റ് പുറത്തായതോടെ ടീമിലെത്തിയ വിജയ് അഡ്ലെയ്ഡിൽ 11ഉം 18ഉം റണ്‍സ് വീതമാണ് രണ്ട് ഇന്നിംഗ്സിലും നേടിയത്. അഡ്ലെയ്ഡ് ഓവലിൽ ബൗണ്ടറി ലൈനിനു പുറത്ത് ചെറിയതോതിൽ മുടന്തി നടക്കുന്ന പൃഥ്വിയുടെ ദൃശ്യങ്ങൾ കണ്ടതാണ്. വിജയ്ക്ക് പെർത്തിലും ടീമിലിടമുണ്ടാകാൻ അതു കാരണമാകും.
പെർത്തിലെത്തുന്പോൾ ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് ജയിച്ച് പരന്പര തുടങ്ങിയ ഏക ഇന്ത്യൻ ടീമെന്ന നേട്ടം സ്വന്തമാക്കിയ കോഹ്ലി സംഘം പെർത്തിൽ എത്തുന്പോൾ ചുമലിൽ പ്രതീക്ഷാഭാരവുമേറെയാണ്.
എന്നാൽ, വെള്ളിയാഴ്ച പെർത്തിൽ പോരാട്ടത്തിനിറങ്ങുന്പോൾ ടീമിന് ആവശ്യമായ വിശ്രമം ലഭിക്കാനിടയില്ലെന്നത് വസ്തുതതന്നെ, പ്രത്യേകിച്ച് ബൗളർമാർക്ക്.
തിങ്കളാഴ്ച ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 291ൽ ഒതുക്കി ഇന്ത്യക്ക് 31 റണ്‍സ് ജയം സമ്മാനിച്ച ബൗളർമാർ വെള്ളിയാഴ്ച വീണ്ടും ഒരുപക്ഷേ പന്തെടുക്കേണ്ടിവന്നേക്കാം.
20ൽ 14 വിക്കറ്റും
ഇന്ത്യയുടെ പേസ് യൂണിറ്റായി ഇശാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി കൂട്ടുകെട്ടിന്റെ അരങ്ങേറ്റമായിരുന്നു അഡ്ലെയ്ഡിൽ കണ്ടത്. കൃത്യതയുടെ പര്യായമായി മൂവരും പേസ് ആക്രമണം നടത്തിയപ്പോൾ 20ൽ 14 വിക്കറ്റും ഇവർ പങ്കിട്ടു. ഓസ്ട്രേലിയയുടെ ഒരു കൂട്ടുകെട്ടും 50നു മുകളിലേക്ക് പോകാൻ ഇവർ അനുവദിച്ചില്ലെന്നതും ശ്രദ്ധേയം.
പേസ് ആക്രമണത്തിന് പൂർണ പിന്തുണ നല്കി ആർ. അശ്വിന്റെ സ്പിന്നും ഇന്ത്യക്ക് ഗുണമേകി. അശ്വിന് കൂടുതൽ അധ്വാനിക്കേണ്ടിവന്നോ എന്നതും ചർച്ചാവിഷയംതന്നെ. കാരണം, രണ്ട് ഇന്നിംഗ്സിലുമായി 86.5 ഓവർ അശ്വിൻ പന്തെറിഞ്ഞു. ആദ്യ ഇന്നിംഗ്സിൽ 34ഉം രണ്ടാം ഇന്നിംഗ്സിൽ 52.5ഉം. ആറ് വിക്കറ്റ് അശ്വിൻ സ്വന്തമാക്കുകയും ചെയ്തു. ഓസീസ് സ്പിന്നറായ നഥാൻ ലിയോണ്‍ രണ്ട് ഇന്നിംഗ്സിലുമായി 70 ഓവർ ബൗൾ ചെയ്തിരുന്നു.
ഇനി പെർത്ത്
01:07 AM Dec 12, 2018 | Deepika.com