മാഡ്രിഡ്: കോപ്പ ലിബര്‍ട്ടഡോറസിന്റെ സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റിവര്‍ പ്ലേറ്റ് വിജയക്കൊടി പാറിച്ചു. അര്‍ജന്റീനയില്‍നിന്ന് കടല്‍ കടന്ന് സ്പെയിനിലെത്തിയ സൂപ്പര്‍ ക്ലാസിക്കിന്റെ രണ്ടാം പാദ ഫൈനലിൽ റിവര്‍ പ്ലേറ്റ് 3-1ന് ബൊക്ക ജൂണിയേഴ്സിനെ തോല്‍പ്പിച്ചു. കോപ്പ ലിബര്‍ട്ടഡോറസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബൊക്ക ജൂണിയേഴ്സ്-റിവര്‍ പ്ലേറ്റ് ഫൈനല്‍.
ബൊക്ക -റിവര്‍ മത്സരം സൂപ്പര്‍ ക്ലാസിക്കോ എന്ന പേരിലാണ് അറിയപ്പെടുന്നത്. അധിക സമയത്തിലാണ് വിജയികളെ നിര്‍ണയിച്ചത്. ഇരുപാദങ്ങളിലുമായി റിവര്‍ പ്ലേറ്റ് 5-3ന്റെ ജയമാണ് നേടിയത്. അധിക സമയത്ത് യുവാന്‍ ക്വിന്റെറോ, ഗോണ്‍സാലോ മാര്‍ട്ടിനെസ് എന്നിവരുടെ ഗോളാണ് റിവറിനു ജയമൊരുക്കിയത്. 92-ാം മിനിറ്റില്‍ ബൊക്കയുടെ വില്‍മര്‍ ബാറിയോസ് ചുവപ്പ് കാര്‍ഡ് കണ്ടത് ടീമിനു തിരിച്ചടിയായി. ഇതിനുശേഷമാണ് വിജയ ഗോള്‍ പിറന്നത്. ബൊക്കയുടെ ലാ ബോംബൊനേരയില് നടന്ന ആദ്യപാദം 2-2ന് സമനിലയാകുകയിരുന്നു. നാലാം തവണയാണ് റിവര്‍ പ്ലേറ്റ് ലിബര്‍ട്ടഡോറസ് നേടുന്നത്. ക്ലബ് ലോകകപ്പില്‍ റിവര്‍ പ്ലേറ്റ് ദക്ഷിണ അമേരിക്കയെ പ്രതിനിധീകരിക്കും.
72,000
എഴുപത്തിരണ്ടായിരം പേരാണ് റിവർ പ്ലേറ്റ്-ബൊക്ക ജൂണിയേഴ്സ് മത്സരം വീക്ഷിക്കാനായി സാന്റിയാഗോ ബര്ണാബുവിലെത്തിയത്. 10,000ലേറെ ആരാധകർ അര്ജന്റീനയില്നിന്നെത്തി. വിഐപി ബോക്സില്‍ ലയണല്‍ മെസി, പാബ്ലോ ഡൈബല, അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന് സിമിയോണി, ഗ്രീസ്മാന്, ഫിഫ പ്രസിഡന്റ് ഇന്‍ഫന്റിനോ, റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് തുടങ്ങിയവരുമുണ്ടായിരുന്നു.
കപ്പടിച്ച് റിവർ പ്ലേറ്റ്
01:15 AM Dec 11, 2018 | Deepika.com