ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ ജൈത്രയാത്രയ്ക്കു വിരാമം. മൗറീസിയോ സറിയുടെ ചെൽസിയാണ് സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 2-0നു സിറ്റിയെ കീഴടക്കിയത്. അതേസമയം, എവേ പോരാട്ടത്തിൽ ബോണ്മത്തിനെ 0-4നു കീഴടക്കിയ ലിവർപൂൾ തങ്ങളുടെ അപരാജിത മുന്നേറ്റം തുടർന്നു. ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.
എൻഗോളൊ കാന്റെ (45-ാം മിനിറ്റ്), ഡേവിഡ് ലൂയിസ് (78-ാം മിനിറ്റ്) എന്നിവരുടെ ഗോളുകളാണ് സിറ്റിയുടെ വിധി നിശ്ചയിച്ചത്. ജയത്തോടെ ചെൽസി 34 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. സ്റ്റാംഫ്രോഡ് ബ്രിഡ്ജിൽതോൽവി അറിയാതെയുള്ള ചെൽസിയുടെ മുന്നേറ്റം 12-ാം ഇപിഎൽ മത്സരത്തിലും തുടർന്നു. 2015 ഓഗസ്റ്റിലാണ് ചെൽസി സ്വന്തം തട്ടകത്തിൽ അവസാനമായി പരാജയം രുചിച്ചത്.
ജയിംസ് മിൽനറിന്റെ 500-ാം പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ ഏകപക്ഷീയമായി ബോണ്മത്തിനെ കീഴടക്കി. ഈജിപ്ഷ്യൻ താരം മുഹമ്മദ് സലയുടെ ഹാട്രിക്കാണ് ചെന്പടയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. 25, 48, 77 മിനിറ്റുകളിലായിരുന്നു സലയുടെ ഹാട്രിക്ക്. സ്റ്റീവ് കുക്കിന്റെ (68-ാം മിനിറ്റ്) സെൽഫ് ഗോളും ചേർന്നപ്പോൾ ലിവർപൂളിന്റെ ജയം 4-0 ആയി.
ആഴ്സണൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 1-0ന് ഹഡേഴ്സ്ഫീൽഡിനെ കീഴടക്കി. 82-ാം മിനിറ്റിൽ ലൂകാസ് ടൊറെയ്റയുടെ ബൈസിക്കിൾ കിക്ക് ഗോളാണ് ആഴ്സണലിനു ജയം സമ്മാനിച്ചത്. 34 പോയിന്റുള്ള ആഴ്സണൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടനം എവേപോരാട്ടത്തിൽ ലീസ്റ്റർ സിറ്റിയെ 0-2നു കീഴടക്കി. സണ് ഹ്യൂൻ മിൻ (45+1-ാം മിനിറ്റ്), ഡാലെ അലി (58-ാം മിനിറ്റ്) എന്നിവരാണ് ഹോട്സ്പറിനുവേണ്ടി ഗോൾ സ്വന്തമാക്കിയത്. ഇതോടെ 36 പോയിന്റ് ആയി ടോട്ടനത്തിന്.
സിറ്റി വീണു, ചെന്പട ഒന്നിൽ
12:57 AM Dec 10, 2018 | Deepika.com