അബുദാബി: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് എന്ന റിക്കാർഡിൽ പാക്കിസ്ഥാൻ ലെഗ്സ്പിന്നർ യാസിർ ഷാ. 82 വർഷം പഴക്കമുള്ള റിക്കാർഡാണ് യാസിർ ഷാ തകർത്തത്. 33-ാം ടെസ്റ്റിൽ നിന്നാണ് പാക് താരം ഈ നേട്ടത്തിലെത്തിയത്.
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ വില്ലി സോമർവില്ലയെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ഷാ ചരിത്ര നേട്ടത്തിലെത്തിയത്. നേരത്തെ 17 ടെസ്റ്റുകളിൽ നിന്ന് 100 വിക്കറ്റുകൾ സ്വന്തമാക്കിയ ഷാ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമെന്ന റിക്കാർഡും സ്വന്തമാക്കിയിരുന്നു. ഒന്‍പതു ടെസ്റ്റുകളിൽ നിന്ന് 50 വിക്കറ്റ് തികച്ച ഷാ, ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന പാക് താരമാണ്. ദുബായിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഒരു ദിവസം പത്തു വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടവും കൈവരിച്ചു. മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ ഒരു ഇന്നിംഗ്സിൽ ഒറ്റദിനം 10 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാ രണ്ട് ഇന്നിംഗ്സിലാണ് 10 വിക്കറ്റ് വീഴ്ത്തിയത്. ആ മത്സരത്തിലാകെ ഷാ 14 വിക്കറ്റ് നേടി. ഇമ്രാൻ ഖാനു ശേഷം (1982ൽ ശ്രീലങ്കയ്ക്കെതിരേ) ഒരു ടെസ്റ്റിൽ 14 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പാകിസ്ഥാൻ താരമെന്ന റിക്കാർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുന്പോൾ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 272 റണ്‍സ് എടുത്തിട്ടുണ്ട്. 139 റണ്‍സ് എടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണും 90 റണ്‍സ് എടുത്ത ഹെൻ റി നിക്കോളാസുമാണ് ക്രീസിൽ. ഇന്നുകൂടി ശേഷിക്കേ 198 റണ്‍സ് ലീഡ് ആണ് കിവീസിനുള്ളത്.
യാസിർ ഷോ!
12:42 AM Dec 07, 2018 | Deepika.com