ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ എവേ പോരാട്ടങ്ങളിൽ ലിവർപൂൾ ജയം നേടിയപ്പോൾ ചെൽസി തോൽവി വഴങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും സമനിലയിൽ പിരിഞ്ഞപ്പോൾ ടോട്ടനം സ്വന്തം മൈതാനത്ത് ജയമാഘോഷിച്ചു.
ബേണ്‍ലിയെ അവരുടെ മൈതാനത്ത് 1-3നാണ് ലിവർപൂൾ കീഴടക്കിയത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ചെന്പടയുടെ ജയം. ജാക് കോർകിലൂടെ (54-ാം മിനിറ്റ്) ആതിഥേയർ മുന്നിൽ കടന്നു. എന്നാൽ, ജയിംസ് മിൽനർ (62-ാം മിനിറ്റ്), റോബർട്ടോ ഫിർമിനോ (69-ാം മിനിറ്റ്), ഷാഖിരി (90+1-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾ ലിവർപൂളിന് ലീഗിലെ 12-ാം ജയം സമ്മാനിച്ചു. 15 മത്സരങ്ങളിൽനിന്ന് 39 പോയിന്റുള്ള ലിവർപൂൾ ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് (41 പോയിന്റ്) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ്.
വോൾവറാംടണിനെതിരായ എവേപോരാട്ടത്തിൽ ഒരു ഗോളിനു മുന്നിട്ടുനിന്ന ചെൽസി 1-2ന്റെ തോൽവി വഴങ്ങി. റൂബൻ ചീക് (18-ാം മിനിറ്റ്) ചെൽസിക്കായി ലക്ഷ്യംനേടിയപ്പോൾ റൗൾ ജിമെനെസ് (59-ാം മിനിറ്റ്), ഡീഗോ ജോത (63-ാം മിനിറ്റ്) എന്നിവർ വോൾവറിനെ ജയത്തിലേക്ക് നയിച്ചു. തോൽവിയോടെ ചെൽസി (31 പോയിന്റ്) ലീഗ് ടേബിളിൽ നാലാം സ്ഥാനത്തേക്കിറങ്ങി. ടോട്ടനംഹോട്സ്പർ സ്വന്തം മൈതാനത്ത് 3-1ന് സതാംപ്ടണെ കീഴടക്കിയതോടെയാണിത്. ടോട്ടനം മൂന്നാം സ്ഥാനത്തെത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നാല് ഗോൾ പിറന്ന മത്സരത്തിൽ യുണൈറ്റഡും ആഴ്സണലും 2-2 സമനിലയിൽ പിരിഞ്ഞു. ആന്റണി മർത്യാൽ (30-ാം മിനിറ്റ്), ജെസെ ലിംഗാർഡ് (69-ാം മിനിറ്റ്) എന്നിവർ യുണൈറ്റഡിനായും മുസ്താഫി (26-ാം മിനിറ്റ്), മാർകോസ് റൊഹൊ (68-സെൽഫ്) എന്നിവർ ആഴ്സണലിനായും ഗോൾ നേടി.
ലിവർപൂളിനു ചരിത്ര നേട്ടം
12:42 AM Dec 07, 2018 | Deepika.com