കോല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിംഗ് മറന്ന് ബംഗാള്‍. ബംഗാള്‍ ആദ്യ ഇന്നിംഗ്സില്‍ 147 റണ്‍സിനു കൂടാരം കയറി.മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ്. അരുണ്‍ കാര്‍ത്തിക്കിന്റെ (1) വിക്കറ്റാണു കേരളത്തിനു നഷ്ടമായത്. മുഹമ്മദ് ഷമിക്കാണു വിക്കറ്റ്. 14 വീതം റണ്‍സുമായി ജലജ് സക്സേനയും രോഹന് പ്രേമുമാണു ക്രീസില്‍.
നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയും മൂന്നു വിക്കറ്റെടുത്ത എം.ഡി. നിധീഷുമാണു ബംഗാളിനെ തകര്‍ത്തത്. സന്ദീപ് വാര്യര്‍ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. അര്‍ധ സെഞ്ചുറി നേടിയ (53) അനുസ്തൂപ് മജൂംദാറും 40 റണ്‍സെടുത്ത അഭിഷേക് കുമാര്‍ രാമനും മാത്രമാണു ബംഗാള്‍ ബാറ്റിംഗ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. അഞ്ചു ബംഗാള്‍ ബാറ്റ്സ്മാന്മാര് പൂജ്യത്തിനു പുറത്തായി. രണ്ടക്കം കണ്ടതു വെറും നാലുപേര്‍ മാത്രം.
ബംഗാളിന്റെ തുടക്കംതന്നെ തകര്‍ച്ചയോടെയായിരുന്നു. എട്ടു റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍ കൗശിക് ഘോഷിനെ നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ സുദീപ് ചാറ്റര്‍ജിയും പുറത്തായി. സന്ദീപ് വാര്യര്‍ക്കായിരുന്നു വിക്കറ്റ്. പിന്നീട് അഭിഷേക് കുമാറും മനോജ് തിവാരിയും ചേര്‍ന്ന് ചെറുത്തുനില്‍പ്പിനു ശ്രമിച്ചു. മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന അഭിഷേക്കൂടി പുറത്തായതോടെ ബംഗാള്‍ കൂടുതല്‍ സമ്മര്‍ദത്തിലായി.
പിന്നീട് ബംഗാളിനു കൂട്ടത്തകര്‍ച്ചയായിരുന്നു. മനോജ് തിവാരി 22 റണ്‍സിനു പുറത്തായി. ഇതോടെ നാല് വിക്കറ്റിന് 82 എന്ന നിലയിലായി ബംഗാള്‍. എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിറ്റിക് ബിജോയ് ചാറ്റര്‍ജിയും ക്രീസ് വിട്ടു. അടുത്ത ഊഴം 13 റണ്‍സെടുത്ത വിവേക് സിംഗിന്റേതായിരുന്നു. പിന്നീട് ഒരു ഓവറില്‍ രണ്ടു പേരെ ബേസില്‍ തമ്പി മടക്കി. മുഹമ്മദ് ഷമിയും അശോക് ദിന്‍ഡയും അക്കൗണ്ട് തുറക്കാതെ പുറത്തായി.
രഞ്ജി ട്രോഫി: കേരളത്തിനെതിരേ ബംഗാളിനു തകർച്ച
12:33 AM Nov 21, 2018 | Deepika.com