വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ മുന്നേറ്റം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ 48 റണ്‍സിനു കീഴടക്കി ഇന്ത്യ ഒന്നാം സ്ഥാനത്തോടെ സെമിയിൽ എത്തി. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.
55 പന്തിൽ 83 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിംഗ് ആണ് ഇന്ത്യക്ക് ജയമൊരുക്കിയത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് ഇന്ത്യ എടുത്തു. ഓസ്ട്രേലിയയുടെ മറുപടി 19.4 ഓവറിൽ 119ൽ അവസാനിച്ചു.
രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യക്കായി വേഗത്തിൽ 1000 റണ്‍സ് നേടുന്നതിൽ രണ്ടാം സ്ഥാനത്ത് എത്തി സ്മൃതി. 49-ാം ഇന്നിംഗ്സിലാണ് സ്മൃതി 1000 ക്ലബ്ബിലെത്തിയത്. സ്മൃതിക്ക് ഇപ്പോൾ 1012 റണ്‍സ് ആണുള്ളത്. 44 ഇന്നിംഗ്സിൽനിന്ന് 1000 കടന്ന മിതാലി രാജിന്റെ പേരിലാണ് റിക്കാർഡ്. ഇവർക്കുപിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് (81 ഇന്നിംഗ്സിൽനിന്ന് 1870 റണ്‍സ്) മാത്രമാണ് 1000 ക്ലബ്ബിലുള്ള ഏക ഇന്ത്യൻ താരം.
80 ഇന്നിംഗ്സിൽനിന്ന് 2283 റണ്‍സ് നേടിയ മിതാലി രാജ് ആണ് ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടിയത്. പുരുഷ ട്വന്റി-20യിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി, രോഹിത് ശർമ എന്നിവരേക്കാൾ കൂടുതൽ റണ്‍സ് മിതാലി സ്വന്തമാക്കിയിട്ടുണ്ടെന്നതും വസ്തുത. 37.42 ശരാശരിയിലാണ് മിതാലിയുടെ ഈ റണ്‍സ് നേട്ടം. രോഹിത് ശർമ (80 ഇന്നിംഗ്സിൽ 2207 റണ്‍സ്) ആണ് പുരുഷ വിഭാഗത്തിൽ ഇന്ത്യക്കായി ഏറ്റവും അധികം രാജ്യാന്തര ട്വന്റി-20 റണ്‍സ് നേടിയത്. വിരാട് കോഹ് ലി (58 ഇന്നിംഗ്സിൽനിന്ന് 2102 റണ്‍സ്) ആണ് രണ്ടാം സ്ഥാനത്ത്.
സ്മൃതിക്കു വേഗത്തിൽ 1000
12:36 AM Nov 19, 2018 | Deepika.com