റോട്ടര്‍ഡാം: യുവേഫ നേഷന്‍സ് കപ്പില്‍ അപ്രതീക്ഷിത അട്ടിമറിയും തരംതാഴ്ത്തലും. ലീഗ് എയിലെ ഗ്രൂപ്പ് ഒന്നില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഹോളണ്ട് 2-0ന് അട്ടിമറിച്ചതോടെ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി ലീഗ് ബിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ഇനി ഹോളണ്ട് -ജര്‍മനി മത്സരത്തിന്റെ ഫലമാകും ഫ്രാന്‍സിന്റെ മുന്നോട്ടുള്ള യാത്ര നിര്‍ണയിക്കുക.
ഗ്രൂപ്പിൽ നാലു മത്സരം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിന് ഏഴു പോയിന്റാണുള്ളത്. മൂന്നു മത്സരത്തില്‍ ആറു പോയിന്റുള്ള നെതര്‍ലന്‍ഡ്സിന് ഗോള്‍ ശരാശരിയില്‍ മുൻതൂക്കമുണ്ട്. ജർമനിക്കെതിരായ മത്സരം സമനിലയാണെങ്കില്‍ നെതര്‍ലന്‍ഡ്സിനു യുവേഫ നേഷന്‍സ് സെമിയിലെത്താം.
ജോര്‍ജിനിയോ വിയ്നാല്ഡം 44-ാം മിനിറ്റില്‍ ഹോളണ്ടിനെ മുന്നിലെത്തിച്ചു. അവസാന ഇഞ്ചുറി ടൈമില്‍ മെംഫിസ് ഡിപെയുടെ (90+6-ാം മിനിറ്റ്) പെനല്‍റ്റിയില്‍നിന്ന് ഹോളണ്ട് രണ്ടാം ഗോള്‍ നേടി ജയം ഉറപ്പിച്ചു. യൂറോ കപ്പ്, ലോകകപ്പ് മത്സരങ്ങള്‍ യോഗ്യത നേടാതെപോയ ഹോളണ്ടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനകളാണ് ഈ മത്സരത്തിലൂടെ പുറത്തുവന്നത്.
മറ്റു മത്സരങ്ങളില്‍ അര്‍മേനിയ 6-2ന് ജിബ്രാള്‍ട്ടറിനെയും സ്ലോവാക്യ 4-1ന് യുക്രെയിനെയും ഡെന്മാര്ക്ക് 2-1ന് വെയ്ൽസിനെയും തോല്‍പ്പിച്ചു. സ്ലോവേനിയ-നോര്‍വേ മത്സരം 1-1ന് സമനിലയായി.
ഓറഞ്ച് വിപ്ലവം
12:58 AM Nov 18, 2018 | Deepika.com