അമൻ: സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യ ഇന്ന് ജോർദാനെ നേരിടാനിറങ്ങുന്നു. പരിക്കിനെത്തുടർന്നാണ് ഛേത്രി ഇന്ത്യൻ ടീമിനൊപ്പമില്ലാത്തത്. ഛേത്രിയുടെ അഭാവം ഇന്ത്യക്ക് കനത്ത നഷ്ടമാണെങ്കിലും അത് മറികടക്കേണ്ടത് ടീമിന്റെ ഉത്തരവാദിത്വമാണെന്ന് പരിശീലകൻ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ പറഞ്ഞു.
അടുത്ത വർഷം യുഎഇയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനു മുന്പ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര സൗഹൃദ മത്സരമായേക്കും ഇത്. ഗ്രൂപ്പ് എയിൽ തായ്ലൻഡ്, ബഹ്റിൻ, യുഎഇ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യ.
ചൈനയെ അവരുടെ തട്ടകത്തിൽചെന്ന് സമനിലയിൽ കുടുക്കിയതിന്റെ മനസാന്നിധ്യവുമായാണ് ഇന്ത്യ ഇന്ന് ജോർദാനെ നേരിടുക. ചൈനയ്ക്കെതിരേ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് വിനയായി. അതേസമയം, ചൈനയുടെ അവസനങ്ങൾ നിഷേധിച്ച് ഉജ്വല പ്രകടനവുമായി ഗോൾകീപ്പർ ഗുർപ്രീത് സിംഗ് വലകാത്തത് ഇന്ത്യക്ക് പ്രതീക്ഷയേകുന്നു.
ഫിഫ റാങ്കിൽ 97-ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാൾ പിന്നിലാണ് ജോർദാൻ (112-ാമത്). കഴിഞ്ഞ അഞ്ച് സൗഹൃദ മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ജോർദാനു നേടാൻ സാധിച്ചത്. അവസാന സൗഹൃദ പോരാട്ടത്തിൽ ക്രൊയേഷ്യയോട് 1-2നു പരാജയപ്പെട്ടിരുന്നു. അതേസമയം, ഇന്ത്യ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു തോൽവി മാത്രമേ വഴങ്ങിയിട്ടുള്ളൂ. സാഫ് ചാന്പ്യൻഷിപ്പിൽ മാലദ്വീപിനെതിരേ 1-2നായിരുന്നു അത്.
റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഒരിക്കൽക്കൂടി പോർച്ചുഗൽ ഇറങ്ങുന്നു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ലീഗിൽ ഇറ്റലിക്കെതിരേയാണ് പോർച്ചുഗലിന്റെ മത്സരം. ഗ്രൂപ്പ് മൂന്നിലെ ആദ്യ മത്സരത്തിൽ പോർച്ചുഗൽ 1-0ന് ഇറ്റലിയെ കീഴടക്കിയിരുന്നു. അതിന്റെ പകരംവീട്ടലും അസൂറികൾ ലക്ഷ്യമിടുന്നു. മൂന്ന് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി ഇറ്റലി രണ്ടാമതാണ്. രണ്ട് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി പോർച്ചുഗൽ ഒന്നാമതും. ഗ്രൂപ്പിലെ മറ്റൊരംഗമായ പോളണ്ടിന് ഒരു പോയിന്റേയുള്ളൂ.
ജോർദാൻ കീഴടക്കാൻ ഇന്ത്യ
11:23 PM Nov 16, 2018 | Deepika.com