സാഗ്രെബ്: ഇഞ്ചുറി ടൈമിലെ ഗോളില്‍ ക്രൊയേഷ്യക്കു ജയം. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യ 3-2ന് സ്പെയിനെ തകര്‍ത്തു. ഇതോടെ ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ ആര്‍ക്കും ഒന്നാം സ്ഥാനമെന്ന അവസ്ഥയായി. നിലവില്‍ നാലു കളിയില്‍ ആറു പോയിന്റുള്ള സ്പെയിനാണ് ഒന്നാമത്. നാലു പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും ക്രൊയേഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഞായറാഴ്ചത്തെ ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരത്തിലെ വിജയികള്‍ക്ക് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്കു കടക്കാം. ജയത്തോടെ ക്രൊയേഷ്യ നേഷന്‍സ് ലീഗ് ഫൈനല്‍സ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.
രണ്ടു ഗോളുമായി ടിന് ജെഡ്വാജ് ക്രൊയേഷ്യയുടെ ഹീറോയായി. സമനിലയെന്നു തോന്നിച്ച മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ജെഡ്വാജ് നേടിയ ഗോളിലാണ് ക്രൊയേഷ്യയുടെ ജയം.
ബെൽജിയത്തിനു ജയം
യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് രണ്ടില്‍ മിഷി ബാറ്റ്ഷുയിയുടെ ഇരട്ട ഗോളില്‍ ബെല്‍ജിയം 2-0ന് ഐസ്ലന്ഡിനെ തോല്‍പ്പിച്ചു. 65, 81 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ജയത്തോടെ ബെല്‍ജിയത്തിനു മൂന്നു കളിയില്‍ ഒമ്പത് പോയിന്റായി. ഇത്രതന്നെ മത്സരങ്ങളില്‍ ആറു പോയിന്റുള്ള സ്വിറ്റ്സര്‍ലന്‍ഡാണ് രണ്ടാമത്.
ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിന് പരിക്കിനെത്തുടര്‍ന്നു പല കളിക്കാരെയും ഇറക്കാൻ സാധിച്ചില്ല. പന്തടക്കത്തില്‍ മുന്‍തൂക്കമുണ്ടായിട്ടും ബെല്‍ജിയത്തിന് ഗോളടിക്കാന്‍ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു.
മറ്റ് മത്സരങ്ങളില്‍ ഗ്രീസ് 1-0ന് ഫിന്‍ലന്‍ഡിനെയും ഇതേ സ്കോറിന് മോള്‍ഡോവ സാന്‍ മരിനോയെയും ഹംഗറി 2-0ന് എസ്റ്റോണിയയെയും ഇതേ സ്കോറിന് ബലാറസ് ലക്സംബര്‍ഗിനെയും തോല്‍പ്പിച്ചു.
സ്പെയിൻ കടന്ന് ക്രൊയേഷ്യ
11:23 PM Nov 16, 2018 | Deepika.com