കാന്‍ഡി: ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 75.4 ഓവറില്‍ 285 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ശ്രീലങ്ക ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 12 ഓവറില്‍ ഒരു വിക്കറ്റിന് 26 എന്ന നിലയിലാണ്. ആറു റണ്‍സ് എടുത്ത കുശാല്‍ സില്‍വയുടെ വിക്കറ്റാണ് ലങ്കയ്ക്കു നഷ്ടമായത്. ദിമുത് കരുണരത്നെ (19 റൺസ്), മലിന്ദ പുഷ്പകുമാര (ഒരു റൺ) എന്നിവരാണ് ക്രീസില്‍. ജാക് ലീച്ചാണ് വിക്കറ്റ് നേടിയത്.
ജോസ് ബട്ലര് (63 റൺസ്), സാം കരന് (64 റൺസ്) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ഓപ്പണര്‍ റോറി ബേണ്‍സ് 43 റണ്‍സ് എടുത്തു. ഒമ്പത് വിക്കറ്റിന് 225 എന്ന നിലയില്‍നിന്ന ഇംഗ്ലണ്ടിനെ കരന്-ജയിംസ് ആന്ഡേഴ്സണ് അവസാന വിക്കറ്റ് കൂട്ടുകെട്ടിന്റെ 60 റണ്‍സ് ആണ് പൊരുതാനുള്ള നിലയിലെത്തിച്ചത്.
ദില്‍രുവാന്‍ പെരേര നാലും പുഷ്പകുമാര മൂന്നും അകില ധനഞ്ജയ രണ്ടു വിക്കറ്റും വീഴ്ത്തി.
ഇംഗ്ലണ്ട് 285നു പുറത്ത്
11:14 PM Nov 14, 2018 | Deepika.com