ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ ഡ്യൂപ്പർ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്കു ജയം. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് സിറ്റി ജയമാഘോഷിച്ചത്. ഡേവിഡ് സിൽവ (12-ാം മിനിറ്റ്), സെർജ്യോ അഗ്വേറോ (48-ാം മിനിറ്റ്), ഗണ്ടോഗൻ (86-ാം മിനിറ്റ്) എന്നിവർ സിറ്റിക്കായി ഗോൾ നേടിയപ്പോൾ അന്റോണി മർത്യാൽ (58-പെനൽറ്റി) സന്ദർശകർക്കായി ഒരെണ്ണം സ്വന്തമാക്കി. യുണൈറ്റഡിനെതിരേ അഗ്യൂറോയുടെ എട്ടാം ഗോളാണിത്. അലൻ ഷിയറർ (10 ഗോൾ) മാത്രമാണ് ചുവന്ന ചെകുത്താന്മാർക്കെതിരേ ഏറ്റവും അധികം ഗോൾ നേടിയവരിൽ സിറ്റി താരത്തിനു മുന്നിലുള്ളത്.
സ്വന്തം തട്ടകത്തിൽ നടക്കുന്ന ഡെർബിയിൽ നാല് വർഷത്തിനുള്ളിൽ സിറ്റിയുടെ ആദ്യ ജയമാണിത്. പരിക്കിനെത്തുടർന്ന് പോൾ പോഗ്ബയെ കരയ്ക്കിരുത്തിയാണ് ഹൊസെ മൗറീഞ്ഞോ യുണൈറ്റഡിനെ ഇറക്കിയത്. മൗറീഞ്ഞോയുടെ 300-ാം പ്രീമിയർ ലീഗ് മത്സരമായിരുന്നു. പോഗ്ബയ്ക്ക് പകരം ഫെല്ലെയ്നി ആദ്യ ഇലവണിൽ ഉൾപ്പെട്ടു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇല്ലാതിരുന്ന റൊമേലു ലുക്കാക്കുവിനെ സൈഡ് ബെഞ്ചിലുമുൾപ്പെടുത്തി. ചാന്പ്യൻസ് ലീഗിൽ ഹാട്രിക് നേടിയ ഗബ്രിയേൽ ജീസസിനു പകരം അഗ്വേറോയെ സിറ്റിയുടെ ആദ്യ സംഘത്തിൽ പെപ് ഗ്വാർഡിയോള ഉൾപ്പെടുത്തി.
ജയത്തോടെ സിറ്റി 12 മത്സരങ്ങളിൽനിന്ന് 32 പോയിന്റോടെ ലീഗിന്റെ തലപ്പത്തെത്തി. ലിവർപൂൾ (30), ചെൽസി (28) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചരിത്രത്തിൽ ആദ്യമായാണ് ലീഗിലെ ആദ്യ 12 മത്സരങ്ങളിൽ മൂന്ന് ടീമുകൾ തോൽവി അറിയാതിരിക്കുന്നത് (മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി). 20 പോയിന്റുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്. 1990-91 സീസണിനുശേഷം ആദ്യമായാണ് യുണൈറ്റഡ് ലീഗിലെ ആദ്യ 12 മത്സരങ്ങളിൽ നാല് തോൽവി വഴങ്ങുന്നത്. 1977-78നുശേഷം നെഗറ്റീവ് ഗോൾ വ്യത്യാസത്തിലേക്ക് യുണൈറ്റഡ് പോകുന്നതും ഇതാദ്യം. 20 ഗോൾ അടിച്ച യുണൈറ്റഡ് 21 ഗോൾ ഇതുവരെ വഴങ്ങി.
മറ്റൊരു മത്സരത്തിൽ ആഴ്സണലും വോൾവർഹാംടണും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഹെൻറിക് മഹ്ത്രയൻ (86-ാം മിനിറ്റ്) ആഴ്സണലിനായും ഇവാൻ കാവലീറോ (13-ാം മിനിറ്റ്) വോൾവറിനായും ലക്ഷ്യം കണ്ടു. പ്രീമിയർ ലീഗിൽ ആദ്യമായാണ് ആഴ്സണലിനെതിരേ വോൾവർ ലീഡ് നേടുന്നത്. 24 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്താണ്.
ഡെർബിയിൽ സിറ്റി
11:25 PM Nov 12, 2018 | Deepika.com