ഗയാന: ഐസിസി വനിത ട്വന്റി-20യിലെ ആദ്യ രണ്ടു മത്സരവും ജയിച്ച ആവേശത്തില്‍ ഇന്ത്യ വ്യാഴാഴ്ച അയര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സിന് ന്യൂസിലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ ഏഴു വിക്കറ്റിന് പാക്കിസ്ഥാനെയും പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ ഏഴു വിക്കറ്റിന് 133 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ മിതാലി രാജിന്റെ (47 പന്തില്‍ 56 റൺ സ്) മികവില്‍ ഇന്ത്യ 19 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി.
സ്മൃതി മാന്ദാന-മിതാലി ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 73 റണ്‍സാണ് പിറന്നത്. മാന്ദാനയെ (26 റൺസ്) ബിസ്മ മറൂഫാണ് പുറത്താക്കിയത്. പിന്നീടെത്തിയ ജെമിമ റോഡ്രിഗസ് (16 റൺസ്), ഹര്‍മന്‍പ്രീത് കൗര്‍ (14 നോട്ടൗട്ട്) എന്നിവർ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. വേദ കൃഷ്ണമൂര്‍ത്തി (എട്ട് റൺസ്) പുറത്താകാതെ നിന്നു.
ഗ്രൂപ്പില്‍ ഇന്ത്യക്കു പുറമെ രണ്ടു ജയമുള്ള ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനെയും അയര്‍ലന്‍ഡിനെയുമാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ശക്തരായ ന്യൂസിലന്ഡിനെതിരേ ആക്രമണ ബാറ്റിംഗ് അഴിച്ചുവിട്ട ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (51 പന്തില്‍ 103 റണ്‍സ്) പ്രകടനമാണ് ഇന്ത്യക്ക് മികച്ച ജയമൊരുക്കിയത്. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു അത്.
കരുത്തറിയിച്ച് ഹർമൻ സംഘം
11:25 PM Nov 12, 2018 | Deepika.com