കൊച്ചി: തുടർച്ചയായ നാലു സമനിലകൾക്കും കഴിഞ്ഞ കളിയിലെ പരാജയത്തിനുംശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നു. ഇന്നത്തെ മത്സരം ബ്ലാസ്റ്റേഴ്സിനു ജയിച്ചേ മതിയാകൂ.
ടീമിൽ മികച്ച താരങ്ങളുണ്ടെങ്കിലും ഒരു വിന്നിംഗ് കോന്പിനേഷൻ കണ്ടെത്താൻ കോച്ച് ഡേവിഡ് ജയിംസിനു കഴിയാത്തതാണു ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാകുന്നത്. പേരുകേട്ട പ്രതിരോധമാണെങ്കിലും ഗോൾ തടയാൻ ജിങ്കനും റാകിപ്പിനും ലാൽറുവാത്താരയ്ക്കും നെമൻജ പെസിക്കും കഴിയുന്നില്ല. കളിച്ച ആറു കളികളിൽ എട്ട് ഗോളടിച്ച ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് ഏഴെണ്ണം. ആദ്യ കളിയിൽ എടികെയ്ക്കെതിരേ മാത്രമാണു ഗോൾ വഴങ്ങാതിരുന്നത്.
പ്രതിരോധനിരയിൽ മലയാളി താരം അനസ് എടത്തൊടികയെ ഇതുവരെ കളിപ്പിച്ചിട്ടില്ല. അതുപോലെ സെർബിയൻ-സ്ലൊവേനിയ താരങ്ങളായ സ്റ്റൊയാനോവിച്ചിനെയും പൊപ്ലാന്റിക്കിനെയും ഒരുമിച്ചു കളിപ്പിക്കുന്നുമില്ല.
മറുവശത്ത് ഗോവ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആറു കളികളിൽനിന്നു 13 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് അവർ. ഇന്നു ജയിച്ച് മൂന്നു പോയിന്റ് കൂടി സ്വന്തമാക്കുകയാണ് അവരുടെ ലക്ഷ്യം.
കഴിഞ്ഞ വർഷം രണ്ടു കളികളിലും ബ്ലാസ്റ്റേഴ്സ്, ഗോവയോട് പരാജയപ്പെട്ടു. അവരുടെ തട്ടകത്തിൽ 5-2 നും കൊച്ചിയിൽ 2-1 നുമായിരുന്നു തോൽവി.
ജയം തേടി ബ്ലാസ്റ്റേഴ്സ്
11:44 PM Nov 10, 2018 | Deepika.com