ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് 211 റണ്‍സിന്റെ മിന്നും ജയം. ഒരു ദിവസം ബാക്കിനിൽക്കേയാണ് ഇംഗ്ലണ്ട് ജയമാഘോഷിച്ചത്. ലങ്കയുടെ സ്പിന്നർ രംഗണ ഹെരാത്തിന്റെ വിരമിക്കൽ ടെസ്റ്റ് അതോടെ ജോ റൂട്ടും കൂട്ടരും സ്വന്തമാക്കി. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിനേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ആണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ഇംഗ്ലണ്ട് 342, ആറ് വിക്കറ്റ് നഷ്ടത്തിൽ 322. ശ്രീലങ്ക 203, 250.
13 മത്സരങ്ങൾക്കുശേഷമാണ് ഇംഗ്ലണ്ട് വിദേശത്ത് ടെസ്റ്റ് ജയം നേടുന്നത്. വിദേശ പിച്ചുകളിൽ ജയത്തിനായുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്. ലങ്കയ്ക്കെതിരേ ഏറ്റവും വലിയ റണ്‍സ് വ്യത്യാസത്തിലുള്ള ജയവുമാണിത്. ഗാലെയിൽ ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമാണ് ജയം സ്വന്തമാക്കുന്നതും. 2016 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരേ ചിറ്റഗോംഗിൽ 22 റണ്‍സിനു ജയിച്ചശേഷം ആദ്യമായാണ് ഇംഗ്ലണ്ട് വിദേശത്ത് ആധിപത്യം നേടുന്നത്.
ഹെരാത്തിന്റെ വിരമിക്കൽ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മിന്നും ജയം
12:30 AM Nov 10, 2018 | Deepika.com