ടുറിന്/പ്ലെസന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. ഗ്രൂപ്പ് എച്ചില് യുവന്റസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് തകര്‍ത്തു. 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളില്‍ യുവന്റസാണ് മുന്നിലെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ആറു മത്സരങ്ങള്‍ക്കുശേഷമാണ് റൊണാള്‍ഡോ ഗോള്‍ നേടുന്നത്. പകരക്കാരനായി എത്തിയ യുവാന്‍ മാട്ടയുടെ (86-ാം മിനിറ്റ്) ഫ്രീകിക്കിൽ യുണൈറ്റഡ് സമനില നേടി. 89-ാം മിനിറ്റില്‍ അലക്സ് സാന്‍ഡ്രോയുടെ സെല്‍ഫ് ഗോൾ സന്ദര്‍ശകര്‍ക്ക് ജയവുമൊരുക്കി.
ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ 121-ാം ഗോളായിരുന്നു. 2015ല്‍ വൂള്‍ഫ്സ്ബര്‍ഗിനെതിരേ ഗോള്‍ നേടിയശേഷം ആദ്യമായാണ് മാട്ട ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്നത്. 1999ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനുശേഷം ആദ്യമായാണ് യുണൈറ്റഡ് പിന്നില്‍നിന്നശേഷം തിരിച്ചടിച്ച് ജയിക്കുന്നത്. ബയേണിനെയാണ് അന്ന് പരാജയപ്പെടുത്തിയത്.
19 വര്‍ഷത്തിനുശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ യുവന്റസ് തോല്‍ക്കുന്നത്. 2009 ഡിസംബറിലാണ് ഇതിനു മുമ്പ് പരാജയപ്പെട്ടത്. അന്ന് ബയേണ്‍ മ്യൂണിക്കാണ് യുവന്റസിനെ തകര്‍ത്തത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വലന്‍സിയ 3-1ന് യംഗ് ബോയ്സിനെ പരാജയപ്പെടുത്തി. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്ത കാര്‍ലോസ് സൊളെറിന്റെ പ്രകടനമാണ് വലന്‍സിയയ്ക്കു ജയമൊരുക്കിയത്. 56-ാം മിനിറ്റിലാണ് സൊളെറിന്റെ ഗോള്‍. സാന്റി മിന 14, 42 മിനിറ്റുകളില്‍ ഗോള്‍ നേടി. റോജര്‍ അസാലെ (37-ാം മിനിറ്റ്) ആണ് യംഗ് ബോയ്സിന്റെ ഗോളിനുടമ. ഈ ജയം വലന്‍സിയയ്ക്ക് നോക്കൗട്ട് പ്രതീക്ഷകള്‍ നല്കി.
ഗ്രൂപ്പ് സിയില്‍ നാലു മത്സരം പൂര്‍ത്തിയായപ്പോള്‍ മൂന്നു മത്സരം ജയിച്ച യുവന്റസാണ് ഒന്നാം സ്ഥാനത്ത്. ഏഴു പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതും അഞ്ചു പോയിന്റുള്ള വലന്‍സിയ മൂന്നാമതുമാണ്.
ബെന്‍സമയുടെ ഇരട്ട ഗോളില്‍ റയല്‍
കരിം ബെന്‍സമയുടെ ഇരട്ട ഗോള്‍ മികവില്‍ ഗ്രൂപ്പ് ജിയില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത അഞ്ചു ഗോളിന് വിക്ടോറിയ പ്ലസനെ തോല്‍പ്പിച്ചു. താത്കാലിക പരിശീലകന് സാന്റിയാഗോ സൊളാരിയുടെ കീഴില്‍ റയലിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. പതിയെ കളിച്ചുതുടങ്ങിയ നിലവിലെ ചാമ്പ്യന്മാര് മികച്ച ഫിനിഷിംഗിലൂടെ ആദ്യ പകുതിയില്‍ നാലു ഗോളുമായി ജയം ഉറപ്പിച്ചു. 20, 37 മിനിറ്റുകളിലായിരുന്നു ബെന്‍സമയുടെ ഗോള്‍. ആദ്യ ഗോളിലൂടെ ബെൻസമ റയലിനുവേണ്ടി 200 ഗോള്‍ തികച്ചു. ഫ്രഞ്ച് താരത്തിന്റെ 429-ാമത്തെ മത്സരമായിരുന്നു. കസേമിറോ (23-ാം മിനിറ്റ്), ഗാരത് ബെയ്ൽ (40-ാം മിനിറ്റ്), ടോണി ക്രൂസ് (67-ാം മിനിറ്റ്) എന്നിവരും ലക്ഷ്യം കണ്ടു.
പ്ലസന്റെ മിലാന് ഹാവെലിനെ എല്‍ബോ ചെയ്തതിന് റയല്‍ നായകന് സെര്‍ജിയോ റാമോസ് ശിക്ഷാനടപടിയില്‍നിന്ന് ഭാഗ്യത്തിനു രക്ഷപ്പെടുകയായിരുന്നു. മൂക്ക് പൊട്ടി ചോരയൊലിപ്പിച്ചാണ് മിലാന് കളംവിട്ടത്. ചാമ്പ്യന്‍സ് ലീഗില്‍ എവേ ഗ്രൗണ്ടില്‍ നാലാം തവണയാണ് റയല്‍ അഞ്ചു ഗോളിന്റെ മാര്‍ജിനില്‍ ജയിക്കുന്നത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഎസ് റോമ 2-1ന് സിഎസ്കെഎ മോസ്കോയെ തോല്‍പ്പിച്ചു. മോസ്കോയില്‍ നടന്ന മത്സരത്തില്‍ നാലാം മിനിറ്റില്‍ കോസ്റ്റാസ് മാനോലാസ് റോമയെ മുന്നിലെത്തിച്ചു. 51-ാം മിനിറ്റില്‍ അര്നോര് സിഗര്ഡ്സണിലൂടെ സിഎസ്കെഎ സമനില നേടി. എന്നാൽ, 56-ാം മിനിറ്റില്‍ ഹോര്ദുര് മാഗ്നുസണ്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ആതിഥേയര്‍ക്കു തിരിച്ചടിയായി. 59-ാം മിനിറ്റില്‍ ലോറന്‍സോ പെല്ലെഗ്രിനിയുടെ ഗോളില്‍ റോമ വിജയം നേടിയെടുത്തു.
ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള റയലിനും റോമയ്ക്കു ഒമ്പത് പോയിന്റ് വീതമാണ്. ഗോള്‍ ശരാശരിയിൽ റയല്‍ ഒന്നാം സ്ഥാനത്താണ്.
201
റയൽ മാഡ്രിഡിനായി 200 ഗോൾ എന്ന നാഴികക്കല്ല് കരിം ബെൻസമ പിന്നിട്ടു. സ്പാനിഷ് ക്ലബ്ബിനായി ഫ്രഞ്ച് താരത്തിന്റെ 429-ാമത്തെ മത്സരമായിരുന്നു.
യുവെയെ മറിച്ച് യുണൈറ്റഡ്
12:18 AM Nov 09, 2018 | Deepika.com