ഗാലെ: രംഗണ ഹെരാത്തിന്റെ വിരമിക്കൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്. 462 റണ്‍സ് വിജയലക്ഷ്യമാണ് പരന്പരയിലെ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ആതിഥേയരായ ലങ്കയ്ക്കു മുന്നിൽ വച്ചത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക മൂന്നാം ദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ് എടുത്തിട്ടുണ്ട്. സ്കോർ: ഇംഗ്ലണ്ട് 342, ആറിന് 322 ഡിക്ലയേർഡ്. ശ്രീലങ്ക 203, വിക്കറ്റ് നഷ്ടപ്പെടാതെ 15.
വിക്കറ്റ് നഷ്ടപ്പെടാതെ 38 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണർ കീറ്റൻ ജെന്നിംഗ്സ് സെഞ്ചുറി നേടി. ജെന്നിംഗ്സ് പുറത്താകാതെ 146 റണ്‍സ് നേടിയപ്പോൾ ബെൻ സ്റ്റോക്സ് (62 റണ്‍സ്) അദ്ദേഹത്തിനു മികച്ച പിന്തുണ നല്കി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 107 റണ്‍സ് കൂട്ടിച്ചേർത്തു. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് 37 റണ്‍സ് എടുത്തു. ജോസ് ബട്ലർ 35 റണ്‍സും. 13-ാം ടെസ്റ്റ് കളിക്കുന്ന ഇരുപത്താറുകാരനായ ജെന്നിംഗ്സിന്റെ ആദ്യ സെഞ്ചുറിയാണിത്. രണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ജെന്നിംഗ്സിന്റെ കന്നി സെഞ്ചുറി.
തന്റെ അവസാന ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി ഹെരാത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഇതോടെ 93 മത്സരങ്ങളിൽനിന്നായി 433 വിക്കറ്റ് നേട്ടവുമായി ഹെരാത്ത് വിടപറയും. 2014ൽ പാക്കിസ്ഥാനെതിരേ 127 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയതാണ് ഹെരാത്തിന്റെ മികച്ച ബൗളിംഗ്.
ജെന്നിംഗ്സിന്റെ ആദ്യ സെഞ്ചുറി
13-ാം ടെസ്റ്റ് കളിക്കുന്ന ഇരുപത്താറുകാരനായ ജെന്നിംഗ്സിന്റെ ആദ്യ സെഞ്ചുറിയാണിത്. രണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ജെന്നിംഗ്സിന്റെ കന്നി നേട്ടം.
പിടിമുറുക്കി ഇംഗ്ലണ്ട്
12:18 AM Nov 09, 2018 | Deepika.com