ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ മുന്നോട്ട്. പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും പുരുഷ ഡബിൾസിൽ സാത്വിക് റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിൽ പ്രവേശിച്ചു.
തായ്ലൻഡിന്റെ ബുസനനെയാണ് ലോക മൂന്നാം നന്പർ താരമായ സിന്ധു നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയത്. 36 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-12, 21-15നായിരുന്നു സിന്ധുവിന്റെ ജയം. നേർക്കുനേർ ഇറങ്ങിയതിൽ ഇതുവരെ തായ് താരത്തിനു മുന്നിൽ സിന്ധു തോൽവി വഴങ്ങിയിട്ടില്ല.
ഇന്തോനേഷ്യയുടെ ടോമി സുഗിയാർത്തോയെയാണ് 44 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ശ്രീകാന്ത് കീഴടക്കിയത്. ഇതോടെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ 3-3ന് ഒപ്പമെത്തി. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം 10-21, 21-9, 21-9നായിരുന്നു ശ്രീകാന്തിന്റെ ജയം. ക്വാർട്ടറിൽ ടിൻ ചെൻ ആണ് ഇന്ത്യൻ താരത്തിന്റെ എതിരാളി.
പുരുഷ ഡബിൾസിൽ റെഡ്ഡി- ചിരാഗ് സഖ്യം ഇന്തോനേഷ്യയുടെ യൂസഫ് സാൻടോസോ- വഹ് യു നായക കൂട്ടുകെട്ടിനെയാണ് ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. സ്കോർ: 16-21, 21-14, 21-15.
ശ്രീകാന്ത്, സിന്ധു ക്വാർട്ടറിൽ
12:18 AM Nov 09, 2018 | Deepika.com