വെല്ലിംഗ്ടണ്‍: ഒരു ഓവറിൽ 43 റണ്‍സ് അടിച്ചെടുത്ത് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരായ ജോ കാർടറും (102 നോട്ടൗട്ട്) ബ്രെറ്റ് ഹാംപ്ടണും (95 റണ്‍സ്) ലോക റിക്കാർഡ് കുറിച്ചു. ലിസ്റ്റ് എ ക്രിക്കറ്റ് മത്സരത്തിൽ നോർത്തേണ്‍ ഡിസ്ട്രിക്റ്റിനുവേണ്ടി സെൻട്രൽ ഡിസ്ട്രിക്റ്റിനെതിരേയായിരുന്നു ഇവരുടെ റിക്കാർഡ് പ്രകടനം. ദക്ഷിണാഫ്രിക്കയിൽ ജനിച്ച വില്യം ലൂഡിക്കിന്റെ ഓവറിലാണ് 43 റണ്‍സ് പിറന്നത്. ഇന്നിംഗ്സിലെ തന്റെ പത്താമത്തേയും അവസാനത്തേയും ഓവർ എറിയവെയാണ് ലൂഡിക്കിന്റെ ഈ ഗതികേട്. ഒന്‍പത് ഓവറിൽ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എന്നതായിരുന്നു ലൂഡിക്കിന്റെ അതുവരെയുള്ള ബൗളിംഗ്.
4, 6 (നോബോൾ), 6 (നോബോൾ), 6, 1, 6, 6, 6 എന്നിങ്ങനെയായിരുന്നു കാർടറും ഹാംപ്ടണും ചേർന്ന് 43 റണ്‍സ് ആ ഓവറിൽ അടിച്ചെടുത്തത്. സിംബാബ്വെയുടെ എൽടണ്‍ ചുഗുംബര ധാക്ക പ്രീമിയർ ലീഗിൽ 39 റണ്‍സ് അടിച്ചതായിരുന്നു ലിസ്റ്റ് എയിൽ ഇതുവരെയുണ്ടായിരുന്ന ലോക റിക്കാർഡ്. രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓവറിലെ ഏറ്റവും ഉയർന്ന സ്കോർ 36 ആണ്. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സ് 2007 ലോകകപ്പിലും ഇന്ത്യയുടെ യുവരാജ് സിംഗ് 2007 ട്വന്റി-20 ലോകകപ്പിലും ഒരു ഓവറിൽ ആറ് സിക്സർ പറത്തി 36 റണ്‍സ് നേടിയിട്ടുണ്ട്.
ഒരു ഓവറിൽ 43 റണ്‍സ്!
12:36 AM Nov 08, 2018 | Deepika.com