യൂത്ത് ഒളിന്പിക്സിൽ പങ്കെടുക്കാനായി അർജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരിസിൽ എത്തുന്പോൾ അശ്വതി പിള്ള എന്ന മലയാളി ബാഡ്മിന്റണ്‍ താരത്തെ ആരും അറിഞ്ഞിരുന്നില്ല. എന്നാൽ, മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടിയതോടെ മലയാളികൾക്ക് അശ്വതി എന്ന പതിനേഴുകാരി ഹീറോ ആയി. സൈന നെഹ്വാളിനെയും പി.വി. സിന്ധുവിനെയും ആരാധിച്ച ഇന്ത്യൻ കായികപ്രേമികളുടെ വലിയ പ്രതീക്ഷയാവുകയാണ് സ്വീഡനു വേണ്ടി ഇറങ്ങിയ തിരുവനന്തപുരം തക്കല സ്വദേശിനിയായ അശ്വതി പിള്ള.
ഇന്ത്യൻതാരം ലക്ഷ്യ സെന്നിനൊപ്പം ചേർന്നാണ് സ്വീഡനെ പ്രതിനിധീകരിക്കുന്ന മലയാളിതാരം അശ്വതി പിള്ള സ്വർണം നേടിയത്. ഇരുരാജ്യങ്ങളുടെയും ക്രെഡിറ്റിൽ ഈ സ്വർണനേട്ടം എണ്ണുകയില്ല. ഒളിന്പിക് കമ്മിറ്റിക്ക് കീഴിലാണ് ടീം ഇറങ്ങിയത്. മിക്സഡ് ടീമിനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള എട്ട് താരങ്ങൾ വീതമാണ് ഒരോ ടീമിലും കളിച്ചത്. ലക്ഷ്യ സെൻ സിംഗിൾസിലും അശ്വതി ഡബിൾസ് ഇനങ്ങളിലുമാണ് കളിച്ചത്. ലക്ഷ്യ സെന്നിനൊപ്പം മിക്സഡ് ഡബിൾസിലും അമേരിക്കക്കാരി ജെന്നി ഗായ്ക്കൊപ്പം വനിത ഡബിൾസിലും കളിച്ചു. സംഗിൾസിലും സ്വീഡനായി അശ്വതി കോർട്ടിലിറങ്ങിയിരുന്നു.
സുവർണ നേട്ടത്തിനുശേഷം മാതാപിതാക്ക ളുടെ അരികിലേക്ക് ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് അശ്വതി പറന്നിറങ്ങിയത്. സ്റ്റോക്ഹോമിലെ ടാബി എന്ന സ്ഥലത്താണ് അശ്വതിയും കുടുംബവും താമസിക്കുന്നത്. മെഡൽ നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അശ്വതി ദീപികയോടു പറഞ്ഞു. വളർത്തുനാടായ സ്വീഡനു വേണ്ടി 2020 ഒളിന്പിക്സിൽ മെഡൽ നേടുകയാണ് അടുത്ത ലക്ഷ്യം. അതിനുള്ള കഠിന പരിശീലനം തുടങ്ങിക്കഴിഞ്ഞു. ചെറുപ്പത്തിൽത്തന്നെ സ്വീഡിഷ് ദേശീയ ക്യാന്പിലെത്തിയ അശ്വതിയുടെ ഇഷ്ടതാരം സൈന നെഹ്വാൾ ആണ്. മലയാളി താരമായ എച്ച്.എസ്. പ്രണോയിയുടെ ശൈലി ഇഷ്ടപ്പെടുന്ന കൗമാരതാരം ഡിസംബറിൽ കേരളത്തിൽ എത്തും.
യൂത്ത് ഒളിന്പിക്സിൽ സ്വീഡനുവേണ്ടി കളിക്കാനിറങ്ങിയ ആദ്യ മലയാളിതാരമാണ് അശ്വതി. വളരെ ചെറുപ്പത്തിലെ ബാഡിമിന്റണോട് ആഭിമുഖ്യം പുലർത്തിയ അശ്വതിയുടെ മിടുക്ക് കണ്ടെത്തിയത് മാതാപിതാക്കളായ വിനോദും ഗായത്രിയുമാണ്.
വിനോദ് ഐടി മേഖലയിലെ ജോലി സംബന്ധമായി സ്വീഡനിലെത്തുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. സ്വീഡനിലെ മികച്ച പരിശീലനം അശ്വതിയെ വളർത്തി. നിരവധി നേട്ടങ്ങൾ അശ്വതിയുടെ പൊൻതൂവലിനു കരുത്തായി.
യൂത്ത് വിഭാഗത്തിൽ സ്വീഡനിലെ ദേശീയചാന്പ്യനാണ് അശ്വതി. അണ്ടർ 13, 15, 17 ജൂണിയർ വിഭാഗങ്ങളിലും അശ്വതിക്ക് കിരീടം ലഭിച്ചു. ഈ വർഷം ഇന്തോനേഷ്യയിൽ നടന്ന ജൂണിയർ ലോകചാന്പ്യൻഷിപ്പിൽ സ്വീഡനെ പ്രതിനിധാനംചെയ്തു. ഒളിന്പിക്സ് ലക്ഷ്യമിട്ട് സ്വീഡൻ നടപ്പാക്കുന്ന പദ്ധതിയിൽ അംഗമാണ് രാജ്യത്തെ ഒന്നാം നന്പർ താരമായ അശ്വതി. 2012-13 സീസണിൽ സ്വീഡനിലെ മികച്ച ബാഡ്മിന്റണ്‍ താരത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സീനിയർ വിഭാഗത്തിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് അശ്വതി. അശ്വതിയുടെ അടുത്ത ലക്ഷ്യം 2019 ലെ യൂറോപ്യൻ ഗെയിംസ് യോഗ്യതയാണ്. ഇന്തോനേഷ്യയുടെ റിയോ വിലാന്റോന്റെ കീഴിൽ ടാബി ബാഡ്മിന്റണ്‍ അക്കാഡമിയിലാണ് അശ്വതിയുടെ പരിശീലനം. തിരുവനന്തപുരത്തിനടുത്ത് തക്കല ഇരണിയൽകോണം മാനസയിലാണ് വിനോദ് പിള്ളയുടെ വീട്.
സി.കെ. രാജേഷ്കുമാർ
അശ്വതിയെത്തി, സ്വീഡന്റെ ആഘോഷത്തിലേക്ക്...
12:15 AM Oct 23, 2018 | Deepika.com