പാരീസ്: ഫ്രഞ്ച് ലീഗിൽ എതിരാളികളെ ഛിന്നഭിന്നമാക്കി പാരീ സാൻ ഷെർമയ്ന്റെ തേരോട്ടം തുടരുന്നു. ലീഗിലെ പത്താം മത്സരത്തിലും ജയം നേടി പത്തിൽ പത്ത് പൂർത്തിയാക്കി. ഹോംഗ്രൗണ്ടിൽ ആമിയൻസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. 1960-61 സീസണിൽ ടോട്ടനം സ്ഥാപിച്ച ആദ്യത്തെ 11 മത്സരങ്ങളിലും ജയമെന്ന റിക്കാർഡിലേക്ക് ഒരു ചുവടു മാത്രം അകലെയാണ് ഫ്രഞ്ച് ചാന്പ്യന്മാർ.
കാമുകിയുമായുള്ള ബന്ധം പിരിഞ്ഞതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ കാരണം നെയ്മർക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ബ്രസീലിയൻ താരം മാർകിനോസാണ് (12-ാം മിനിറ്റ്) പിഎസ്ജിയുടെ ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. റാബിയോട്ട് (42-ാം മിനിറ്റ്) ലീഡ് ഉയർത്തി. ജൂലിയൻ ഡ്രാക്സ് ലർ (80-ാം മിനിറ്റ്), കൈലിയൻ എംബാപ്പെ (82-ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ മൂസ ദിയാബി (87-ാം മിനിറ്റ്), എന്നിവർ അവസാന പത്ത് മിനിറ്റിൽ ഗോളുകൾ നേടിയതോടെ പിഎസ്ജി വൻ ജയത്തിലെത്തി. ലീഗ് വണിൽ ആമിയൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്.
പത്തിൽ പത്ത് പിഎസ്ജി
12:55 AM Oct 22, 2018 | Deepika.com