കൊച്ചി: ഹോം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ലേറ്റ് ഗോളിൽ കുടുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യമത്സരത്തിൽ മുംബൈ സിറ്റിക്കെതിരേ 1-1 ന് സമനില പാലിച്ച ബ്ലാസ്റ്റേഴ്സിന് ഇന്നലെ ഡൽഹി ഡൈാനമോസിനെതിരേയും മുന്നിട്ടുനിന്നശേഷം സമനില വഴങ്ങി പോയിന്റ് പങ്കുവച്ചു. 48-ാം മിനിറ്റിൽ സി.കെ. വിനീതിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെ 84-ാം മിനിറ്റിൽ ആൻഡ്രിയ കാലുഡെറോവിച്ചിന്റെ ഹെഡറിലൂടെ ഡൽഹി ഒപ്പം പിടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണിത്. ഇതോടെ മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്.
രണ്ടു മാറ്റങ്ങൾ വരുത്തിയാണ് കോച്ച് ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഇറങ്ങിയ മതേജ് പോപ്ലാട്നിക്കിന് പകരം മലയാളിതാരം സി.കെ. വിനീതിനെ ഇറക്കി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ വല കാത്ത ധീരജ് സിംഗിന് പകരം നവീൻ കുമാറും ആദ്യ ഇലവനിൽ മൈതാനത്ത് എത്തി.
കളിയുടെ തുടക്കം ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായിരുന്നു. നാലാം മിനിറ്റിൽ ആദ്യ കോർണർ നേടിയതോടെ ഡൽഹി താരങ്ങൾ ഉണർന്നു. ഡൽഹി ആസൂത്രിതമായ നീക്കങ്ങൾ ആരംഭിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കുഴങ്ങി.18-ാം മിനിറ്റിൽ ഹാളിചരണ് നർസാരിയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ ശ്രമം പാഴായി. നർസാരിയുടെ ഒരു ബുള്ളറ്റ് ലോംഗ്റേഞ്ചർ ഗോൾപോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. 22-ാം മിനിറ്റിൽ മലയാളിതാരം സഹലും സ്റ്റൊജനോവിച്ചും നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി സ്റ്റൊജനോവിച്ച് പായിച്ച ലോംഗ്റേഞ്ചർ ഡൽഹിയുടെ സ്പാനിഷ് ഗോളി ഫ്രാൻസിസ്കോ സാഞ്ചസ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 25-ാം മിനിറ്റിൽ ലാൽറുവത്താരയുടെ ഹാൻഡ്ബോൾ റഫറിയുടെ കണ്ണിൽ പെടാതിരുന്നതോടെ ബ്ലാസ്റ്റേഴ്സ് പെനാൽറ്റിയിൽ നിന്ന് രക്ഷപ്പെട്ടു. 33-ാം മിനിറ്റിൽ വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ ശ്രമം നടത്തിയെങ്കിലും വിഫലമായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നർസാരിയെ പിൻവലിച്ച് സ്ലൊവേനിയൻ താരം മതേജ് പോപ്ലാട്നിക്കിനെ കളത്തിലെത്തിച്ചു. തുടക്കത്തിൽ തന്നെ രണ്ട് കോർണർ ലഭിച്ചതിൽ രണ്ടാം കോർണറിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോൾ പിറന്നു. സ്റ്റൊയാനോവിച്ച് എടുത്ത കോർണർ കിട്ടിയത് പോപ്ലാട്നിക്കിന്റെ കാലുകളിൽ. പോപ്ലാട്നിക്ക് വലയിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പന്ത് കിട്ടിയത് പോസ്റ്റിന് മുന്നിൽ നിൽക്കുകയായിരുന്ന വിനീതിന്റെ കാലുകളിൽ. പന്ത് കിട്ടിയ വിനീത് ഒന്നു തിരിഞ്ഞശേഷം പായിച്ച ഇടംകാലൻ ഷോട്ട് വലയിൽ കയറി. ബ്ലാസ്റ്റേഴ്സിന് ആദ്യഗോൾ. തൊട്ടുപിന്നാലെ ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും കഴിഞ്ഞില്ല. 55-ാം മിനിറ്റിൽ ലഭിച്ച മറ്റൊരു അവസരവും ദുംഗൽ നഷ്ടപ്പെടുത്തി.
ഗോൾ മടക്കാൻ ഡൽഹി ശ്രമമാരംഭിച്ചതോടെ ബ്ലാസ്റ്റേഴ്സ് വിയർത്തു. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതിനൊടുവിൽ 84-ാം മിനിറ്റിൽ ഡൽഹി സമനില ഗോൾ കണ്ടെത്തി.
കുടുങ്ങി!
11:43 PM Oct 20, 2018 | Deepika.com