ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ ആധിപത്യം തുടരാൻ ഇന്ത്യ ഇന്ന് അഞ്ച് മത്സര ഏകദിന പരന്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. ടെസ്റ്റ് പരന്പര 2-0ന് ഏകപക്ഷീയമായി സ്വന്തമാക്കിയ ഇന്ത്യക്ക് ഏകദിനത്തിലും ലക്ഷ്യം സമാനം തന്നെ. ലോകകപ്പിനു മുന്പ് ടീമിനെ വാർത്തെടുക്കേണ്ടതും ഇന്ത്യയുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. കഴിഞ്ഞ ഒന്പത് ഹോം മത്സരങ്ങളിൽ അഞ്ച് ജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് വെസ്റ്റ് ഇൻഡീസ് വെന്നിക്കൊടി പാറിച്ചത്.
ബാറ്റിംഗിൽ ഫോമിലുള്ള വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർ മികച്ച തുടക്കം നല്കുമെന്നാണ് പ്രതീക്ഷ. ടെസ്റ്റിലെ മാസ്മരിക പ്രകടനത്തിനുശേഷം എത്തുന്ന ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവർ പേസ് ആക്രമണം നടത്തും. സ്പിൻ ഇരട്ടകളായി വിശേഷിപ്പിക്കപ്പെടുന്ന ചാഹലും കുൽദീപും മികവിൽതന്നെ. ഏകദിന റാങ്കിംഗിൽ ഒന്നാമതുള്ള ജസ്പ്രീത് ബുംറയുടെ അഭാവം ബൗളിംഗിൽ ഇന്ത്യയെ തളർത്തുമോ എന്നതുമാത്രമാണ് അറിയേണ്ടത്.
ടെസ്റ്റിലെ നാണക്കേട് ഏകദിനത്തിൽ മാറ്റുകയാണ് വിൻഡീസിന്റെ ലക്ഷ്യം. ഓൾ റൗണ്ട് പ്രകടനം നടത്താൻ സാധിക്കുന്ന ഒരുപിടി കളിക്കാരാണ് സന്ദർശകരുടെ കരുത്ത്. എന്നാൽ, ബംഗ്ലാദേശിനെതിരായ പരന്പര 1-2നു പരാജയപ്പെട്ടശേഷമാണ് വിൻഡീസ് എത്തുന്നത്. 2014നുശേഷം ഒരു പരന്പര ജയം അവർക്ക് അവകാശപ്പെടാനുമില്ല.
മധ്യനിര ഉറപ്പിക്കണം
ലോകകപ്പിനു മുന്പ് മധ്യനിരയെക്കുറിച്ച് വ്യക്തത വരുത്തേണ്ടത് ഇന്ത്യയുടെ ആവശ്യകതയാണ്. എട്ട് മാസങ്ങൾ മാത്രമാണ് 2019 ലോകകപ്പിലേക്ക് ഇനി ശേഷിക്കുന്നത്. അതിനു മുന്പ് ഇന്ത്യക്കുള്ളത് 18 മത്സരങ്ങൾ മാത്രവും. പരീക്ഷണം നടത്തുന്നതിന്റെ ഭാഗമാണ് പന്തിന്റെ അരങ്ങേറ്റം. നാലാം നന്പറിലാണ് ഇതുവരെ ഒരു സ്ഥിരക്കാരനെ ലഭിക്കാത്തത്. എന്നാൽ, ഏഷ്യ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്പാട്ടി റായിഡുവിനെ നാലാമനായി ഇന്ന് ഇറക്കും. നാലാം നന്പറിൽ ഏറ്റവും മികച്ച ആൾ റായിഡു ആണെന്ന് ടീം മാനേജ്മെന്റ് വിലയിരുത്തിയതായി കോഹ്ലി പറഞ്ഞു.
ആധിപത്യം തുടരാൻ ഇന്ത്യ
11:43 PM Oct 20, 2018 | Deepika.com