ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹൊസെ മൗറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും സറിയുടെ ചെൽസിയും തമ്മിൽ കൊന്പുകോർത്ത ആവേശപ്പോരാട്ടം ടൈ കെട്ടി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ റോസ് ബെക്ലി നേടിയ ഗോളാണ് ചെൽസിക്ക് സമനില സമ്മാനിച്ചത്. ഡേവിഡ് ലൂയിസിന്റെ ശ്രമം പോസ്റ്റിലിടിച്ച് മടങ്ങുകയും തുടർന്ന് റുഡിഗറിന്റെ ഷോട്ട് ഗിയ രക്ഷപ്പെടുത്തുകയും ചെയ്തശേഷം ലഭിച്ച പന്താണ് ബെക്ലി വലയിലെത്തിച്ചത്.
ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം ആന്റണി മർത്യാലിന്റെ (55, 73 മിനിറ്റുകൾ) ഇരട്ട ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി. അന്റോണിയോ റുഡിഗറിലൂടെ (21-ാം മിനിറ്റ്) ചെൽസി മുന്നിലെത്തിയിരുന്നു. ഇഞ്ചുറി ടൈമിലെ ഗോളിൽ ഒപ്പമെത്തിയപ്പോൾ തനിക്കുനേരെ ആക്രോശിച്ച ചെൽസി സപ്പോർട്ടിംഗ് സ്റ്റാഫിനെതിരേ ചാടിയെണീറ്റ് ആക്രമണത്തിനു മൗറീഞ്ഞോ മുതിർന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഒന്പത് മത്സരങ്ങളിൽനിന്ന് ചെൽസിക്ക് ഇതോടെ 21 പോയിന്റ് ആയി. മാഞ്ചസ്റ്റർ യുണൈറ്റഡിന് 14 പോയിന്റാണുള്ളത്.
ഇഞ്ചുറിയിലെ ആവേശ ടൈ
11:43 PM Oct 20, 2018 | Deepika.com