കോഴിക്കോട്: പ്രതീക്ഷയുടെ പുല്‍മൈതാനത്തേക്ക് ഗോകുലം എഫ്സി. ഐലീഗ് 2018-ല്‍ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സി ആദ്യ മല്‍സരത്തില്‍ ശക്തരായ മോഹന്‍ ബഗാനെ നേരിടും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലാണ് പോരാട്ടം. പത്ത് ഹോം മല്‍സരങ്ങളാണ് ഇത്തവണ എഫ്സിക്കുള്ളത്. ഇതിൽ നവംബർ 18ന് മിനര്വയ്ക്കെതിരേയുള്ള മല്‍സരം മാത്രമാണ് 7.30-നുള്ളത്. 26ന് തുടങ്ങുന്ന ലീഗില്‍ 11 ടീമുകളാകും പങ്കെടുക്കുക.
അമ്പതു രൂപയാണ് ഗോകുലത്തിന്റെ മല്‍സരങ്ങള്‍ കാണുന്നതിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില. ഈസ്റ്റ് സ്റ്റാന്‍ഡ്, നോര്‍ത്ത് ഗാലറി, സൗത്ത് സ്റ്റാന്‍ഡ് എന്നിവയിലെ ടിക്കറ്റുകള്‍ക്കാണ് 50 രൂപയുള്ളത്. വെസ്റ്റ് ഗാലറിക്കു മാത്രം 75 രൂപ നല്‍കണം. വിഐപി, വിവിഐപി ടിക്കറ്റുകള്‍ക്ക് 150 രൂപയാണ്. എല്ലാ മല്സരങ്ങൾക്കുമായുള്ള സീസണ് ടിക്കറ്റും ലഭ്യമാണ്.
25 പേരടങ്ങുന്ന ടീമിനെയാണ് ഗോകുലം ഇത്തവണ പുറത്തിറക്കുന്നത്. നാല് വിദേശതാരങ്ങള്‍ കളത്തിലിറങ്ങും. 13 മലയാളി താരങ്ങള്‍ ടീമിലുണ്ട്.
പ്രതീക്ഷ കാക്കാന്‍ ഗോകുലം എഫ്സി
11:43 PM Oct 20, 2018 | Deepika.com