കോപൻഹെഗൻ: ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ഫൈനലിൽ. സെമിയിൽ ഇന്തോനേഷ്യയുടെ ജോർജിന തുൻജുങിനെ കീഴടക്കിയാണ് സൈന കിരീട പോരാട്ടത്തിനു സ്ഥാനമുറപ്പിച്ചത്.
30 മിനിറ്റ് മാത്രം നീണ്ട സെമി പോരാട്ടത്തിൽ 21-11, 21-12നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ജാപ്പനീസ് താരം നസോമി ഒകുഹാരയെ 21-15, 21-17ന് ക്വാർട്ടറിൽ കീഴടക്കിയായിരുന്നു സൈന സെമിയിൽ പ്രവേശിച്ചത്. എട്ടാം സീഡായ ഒകുഹാരയെ നിഷ്പ്രഭമാക്കുന്നതായിരുന്നു സൈനയുടെ പ്രകടനം. ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ തായ്വാൻ താരമായ തായ് സു യിങ് ആണ് ഇന്ത്യൻ താരത്തിന്റെ എതിരാളി.
അതേസമയം, പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമിയിൽ ജപ്പാന്റെ കെന്റോ മൊമോറ്റയോട് പരാജയപ്പെട്ട് പുറത്തായി. 42 മിനിറ്റ് നീണ്ട മത്സരത്തിൽ 16-21, 12-21നായിരുന്നു രണ്ടാം സീഡായ കെന്റോയ്ക്കു മുന്നിൽ പരാജയം സമ്മതിച്ചത്. ക്വാർട്ടറിൽ ഇന്ത്യൻ താരമായ സമീർ വർമയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയായിരുന്നു ശ്രീകാന്തിന്റെ സെമി പ്രവേശനം.
സൈന നെഹ്വാൾ ഫൈനലിൽ
11:43 PM Oct 20, 2018 | Deepika.com