മാഡ്രിഡ്: ചാന്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടിയ റയൽ മാഡ്രിഡ് ഗോൾ അടിക്കാത്തതിന്റെ റിക്കാർഡ് നാണക്കേടിൽ. ക്ലബ്ബിന്റെ 116 വർഷ ചരിത്രത്തിൽ ഏറ്റവും അധികം മിനിറ്റ് ഗോൾ അടിക്കാൻ സാധിച്ചില്ലെന്ന റിക്കാർഡാണ് യൂലൻ ലോപെടെയിയുടെ ടീമിന്റെ തലയിലെത്തിയത്. 1985ൽ 464 മിനിറ്റ് ഗോൾ നേടാൻ സാധിച്ചില്ലെന്നത് ഇത്തവണ 481 മിനിറ്റായി വർധിച്ചു.
ഗോൾ വരൾച്ചയ്ക്ക് അവസാനമായെങ്കിലും ലാ ലിഗയിൽ സ്വന്തം മൈതാനത്ത് ലെവന്റയോട് റയൽ 1-2ന്റെ തോൽവി വഴങ്ങി. ആദ്യ പതിനഞ്ച് മിനിറ്റിൽ 0-2നു പിന്നിലായ റയലിനായി 72-ാം മിനിറ്റിൽ മാഴ്സെലോയാണ് ഗോൾ നേടിയത്. സെപ്റ്റംബർ 22ന് എസ്പ്യാനോളിനെ 0-1നു കീഴടക്കിയശേഷം ഇന്നലെയാണ് റയൽ ഗോൾ നേടുന്നത്.
ഹൊസെ ലൂയിസ് മൊറാലസ് (ആറാം മിനിറ്റ്), റോജർ മാർതി (13-പെനൽറ്റി) എന്നിവരാണ് ലെവന്റയ്ക്കായി ലക്ഷ്യം നേടിയത്. ഒന്പത് മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി റയൽ മാഡ്രിഡ് അഞ്ചാം സ്ഥാനത്താണ്. ലെവന്റയ്ക്ക് 13 പോയിന്റായി.
റയലിനു നാണക്കേടിൽ റിക്കാർഡ്
11:43 PM Oct 20, 2018 | Deepika.com