ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര പാക്കിസ്ഥാന്. രണ്ടാം ടെസ്റ്റിൽ 373 റണ്‍സിന്റെ കൂറ്റൻ ജയം നേടിയാണ് പാക്കിസ്ഥാൻ പരന്പര 1-0ന് സ്വന്തമാക്കിയത്.
ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. രണ്ട് ഇന്നിംഗ്സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളറായ മുഹമ്മദ് അബ്ബാസ് ആണ് മാൻ ഓഫ് ദ മാച്ച്. പരന്പരയുടെ താരവും അബ്ബാസ് ആണ്. 2006നു ശേഷം ഒരു പാക് പേസർ പത്ത് വിക്കറ്റ് പ്രകടനം നടത്തുന്നത് ഇതാദ്യമാണ്.
സ്കോർ: പാക്കിസ്ഥാൻ 282, ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 400 ഡിക്ലയേർഡ്. ഓസ്ട്രേലിയ 145, 164.
പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിൽ ബാബർ അസം ആണ് ടോപ് സ്കോറർ. 99 റണ്‍സ് നേടിയെങ്കിലും ബാബറിന് സെഞ്ചുറി പൂർത്തിയാക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് (81 റണ്‍സ്), അസ്ഹർ അലി (64 റണ്‍സ്), ഓപ്പണർ ഫഖാർ സമാൻ (66 റണ്‍സ്) എന്നിവരും അർധസെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സിൽ സർഫ്രാസും സമാനും 94 റണ്‍സ് വീതം എടുത്തിരുന്നു.
538 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ക്രീസിലെത്തിയ ഓസ്ട്രേലിയ 164ൽ പുറത്തായി. നാലു പേർക്കു മാത്രമേ ഓസീസ് ഇന്നിംഗ്സിൽ രണ്ടക്കം കാണാനായുള്ളൂ. പാക് ചരിത്രത്തിൽ റണ്‍ വ്യത്യാസത്തിലുള്ള ഏറ്റവും വലിയ ജയമാണിത്. യുഎഇയിൽ പത്ത് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആദ്യബൗളർ ആയി അബ്ബാസ്.
പാക്കിസ്ഥാനു പരന്പര
11:18 PM Oct 19, 2018 | Deepika.com